വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: 2 മണിക്കൂറിനിടെ 3 വീടുകളിലെ 6 പേരെ വെട്ടി, 5 മരണം; യുവാവ് കൊന്നവരിൽ ബന്ധുക്കളും പെൺസുഹൃത്തും, അഫാന്റെ വെളിപ്പെടുത്തലില്‍ നടുങ്ങി കേരളം

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്തു യുവാവിന്റെ കൂട്ടക്കൊലപാതകം. 5 പേരെ കൊലപ്പെടുത്തിയതായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പെരുമല സ്വദേശി അഫാൻ (23) മൊഴി നൽകി. 2 മണിക്കൂറിനിടെ 3 വീടുകളിലായി 6 പേരെ വെട്ടിയെന്നാണു യുവാവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിക്കുകയാണെന്നു പൊലീസ് പറഞ്ഞു. 5 പേർ കൊല്ലപ്പെട്ടെന്നും ഒരാൾ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. ഇന്നു വൈകിട്ടാണു സംഭവം.
പ്രതി കീഴടങ്ങിയ ശേഷമാണു വിവരങ്ങൾ പുറത്തുവന്നത്. യുവാവിന്റെ ആക്രമണത്തിൽ സഹോദരനും 9–ാം ക്ലാസ് വിദ്യാർഥിയുമായ അഫ്സാൻ, ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആദ്യം വെട്ടിയത് അമ്മയെയും പെൺസുഹൃത്തിനെയുമാണ്. അഫാന്റെ പെൺസുഹൃത്ത്, സഹോദരൻ എന്നിവരെ അവരുടെ വീട്ടിൽവച്ചാണു വെട്ടിക്കൊന്നത്.
പെൺസുഹൃത്തിന്റെ മാതാപിതാക്കളെ അവരുടെ വീട്ടിലെത്തിയും അച്ഛന്റെ അമ്മയെ അവരുടെ വീട്ടിലെത്തിയുമാണു വെട്ടിക്കൊന്നതെന്നാണു യുവാവ് പറയുന്നത്. വെട്ടേറ്റു ഗുരുതര പരുക്കുകളോടെ അഫാന്റെ ഉമ്മ ചികിത്സയിലാണ്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം. ഇയാള്‍ പറഞ്ഞ സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്.

