സാമ്പത്തികബാധ്യതയും സംശയിച്ച് പോലീസ്; നാട്ടിൽ ബാധ്യതയൊന്നുമില്ലെന്ന് പിതാവ്

വെഞ്ഞാറമൂട്: അഫാനെ അരുംകൊലകള്‍ക്കു പ്രേരിപ്പിച്ച കാരണങ്ങളില്‍ സാമ്പത്തികബാധ്യത സംശയിച്ച് അന്വേഷണസംഘം. പിതാവ് റഹീമിന് സൗദിയില്‍ സാമ്പത്തികബാധ്യതകളുള്ളതിനാല്‍ നാട്ടിലേക്കു പണം അയച്ചിരുന്നില്ല. അര്‍ബുദബാധിതയായ അഫാന്റെ മാതാവിന്റെ ചികിത്സയ്ക്കുള്‍പ്പെടെ ചില നാട്ടുകാരില്‍നിന്നും അടുത്ത ബന്ധുക്കളില്‍നിന്നും പണം കടം വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തി.
സഹോദരന്‍ അഫ്സാനും ശ്വാസകോശസംബന്ധമായ രോഗമുണ്ടായിരുന്നതായാണ് വിവരം. ഇപ്പോള്‍ താമസിക്കുന്ന വീടു വിറ്റ് കടം വീട്ടാനുള്ള ശ്രമവും അഫാന്‍ നടത്തിയിരുന്നതായും വിവരമുണ്ട്. പെണ്‍സുഹൃത്തായ ഫര്‍സാനയില്‍നിന്നും പലപ്പോഴായി അഫാന്‍ പണം വാങ്ങിയിട്ടുണ്ട്. സാമ്പത്തികപ്രശ്‌നങ്ങളെച്ചൊല്ലി അഫാനും മാതാവും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായി. ഇക്കാര്യം അവര്‍ വിദേശത്തുള്ള പിതാവിനെ ഫോണില്‍ അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. സാമ്പത്തികബാധ്യത രൂക്ഷമായതോടെ, മാതാവിനൊപ്പം ജീവനൊടുക്കാന്‍ അഫാന്‍ മുന്‍പ് തീരുമാനിച്ചിരുന്നതായി അടുത്ത ബന്ധുക്കള്‍ പറയുന്നു.
സാമ്പത്തികപ്രതിസന്ധി സംശയിക്കുന്നുണ്ടെങ്കിലും മറ്റെന്തെങ്കിലും കാരണം കൊലയ്ക്ക് പ്രേരകമായിട്ടുണ്ടോയെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. അഫാന്റെയും മാതാവിന്റെയും മൊഴിയെടുത്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്ന് വെഞ്ഞാറമൂട് എസ്.എച്ച്.ഒ. അനൂപ് കൃഷ്ണ പറഞ്ഞു. അതേസമയം, നാട്ടില്‍ തനിക്ക് സാമ്പത്തികബാധ്യതയൊന്നുമില്ലെന്നും സൗദിയിലുള്ള കടങ്ങള്‍ മാത്രമേയുള്ളൂവെന്നും സൗദിയില്‍ കച്ചവടം ചെയ്യുന്ന റഹീം പറഞ്ഞു. സാമ്പത്തികബാധ്യതയെപ്പറ്റിയോ പെണ്‍കുട്ടിയുമായുള്ള ബന്ധത്തെപ്പറ്റിയോ തന്നെ അറിയിച്ചിട്ടില്ലെന്നും റഹീം പറഞ്ഞു.

