പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം വേർപെടുത്തും: ഇനി മൈസൂരുവിന് കീഴിൽ; കേരളത്തിന് തിരിച്ചടി

തിരൂർ: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാൻ റെയിൽവേ ബോർഡ് തീരുമാനം. വളരെ പ്രധാനപ്പെട്ട മംഗലാപുരം ജങ്ഷൻ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
നിലവിൽ സതേൺ റെയിൽവേയിൽപ്പെട്ട ഉള്ളാൾ മുതൽ മംഗലാപുരം ഉൾപ്പെടുന്ന പ്രദേശങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ലയിക്കുന്നതോടെ സതേൺ റെയിൽവേക്കും കേരളത്തിനും നഷ്ടമാണ് സംഭവിക്കുന്നത്. റെയിൽവേയിൽ കർണാടകയുടെ മേൽക്കോയ്മയുടെ അവസാന ഉദാഹരണമാണ് മംഗലാപുരം വെട്ടിമാറ്റുന്ന നടപടിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കേരളത്തിന് സ്വന്തമായി ഒരു റെയിൽവേ സോൺ എന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് നിലവിലുള്ള പ്രദേശംപോലും നഷ്ടപ്പെടുന്നത്. പാലക്കാട് ഡിവിഷനിൽനിന്ന് മംഗലാപുരം എടുത്തുമാറ്റിയ നടപടി പുനഃപരിശോധിക്കണമെന്ന് ഡിവിഷണൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയംഗം അബ്ദുൽറഹ്‌മാൻ വള്ളിക്കുന്ന് ആവശ്യപ്പെട്ടു.

