സ്വത സിദ്ധമായ കഴിവുകൾ അവതരിപ്പിച്ച് സ്ഥാനാർഥികൾ ; ബ്ലോക്ക് പഞ്ചായത്തിൽ മണി’ മുഴക്കം കാത്ത് മുന്നണികൾ

രാജപുരം: തുല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിന് വേദിയായി ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷൻ. എൽ.ഡി.എഫും യു.ഡി.എഫും വിജയത്തിന് വേണ്ടിയുള്ള ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമ്പോൾ തങ്ങളുടെ ശക്തി തെളിയിക്കാൻ എൻ.ഡി.എ.യും തിരക്കിട്ട പ്രചാരണത്തിലാണ്. കള്ളാർ, കോടോം-ബേളൂർ, പനത്തടി, ബളാൽ പഞ്ചായത്തുകളിലെ വാർഡുകൾ ചേർന്നതാണ് ഡിവിഷൻ. കള്ളാർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും (14) കോടോം-ബേളൂരിലെ ഒന്നുമുതൽ എട്ടുവരെയും 15 മുതൽ 19 വരെയുമുള്ള വാർഡുകളും ബളാലിലെ ഒന്നുമുതൽ നാലുവരെയും 14 മുതൽ 16 വരെയും പനത്തടിയിലെ എട്ടുമുതൽ 14 വരെയുമുള്ള 41 വാർഡുകൾ ചേർന്നതാണ് കള്ളാർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ.
മലയോര പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ ഡിവിഷനിൽ റബ്ബർ അടക്കമുള്ള കാർഷികമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളും തൊഴിലാളികളുമാണ് ഭൂരിഭാഗവും. മധ്യതിരുവതാംകൂറിൽനിന്നുള്ള കുടിയേറ്റമേഖല കൂടിയാണിത്. ഈ തിരഞ്ഞെടുപ്പിലും മലയോരത്തിന്റെ വികസനവും വികസനമില്ലായ്മയും ചൂണ്ടിക്കാട്ടിയുള്ള പ്രചാരണമായിരിക്കും മുന്നണികൾ നടത്തുക. എൽ.ഡി.എഫ്. സംസ്ഥാന ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വോട്ട് തേടുമ്പോൾ സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും പറഞ്ഞാണ് യു.ഡി.എഫ്. വോട്ട് തേടുന്നത്. കഴിഞ്ഞ അഞ്ചുവർഷക്കാലം എൽ.ഡി.എഫിന്റെ കൈവശമായിരുന്ന ഡിവിഷനിൽ ഒരു വികസനവും നടപ്പാക്കിയില്ലെന്ന വിഷയവും ഇവർ ഉയർത്തിക്കാട്ടുന്നു. അതേസമയം കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൻ.ഡി.എ. വോട്ട് തേടുന്നത്.
കള്ളാർ പഞ്ചായത്തിലെ 14 സീറ്റുകളിൽ യു.ഡി.എഫിന് 11-ഉം മൂന്ന് എൽ.ഡി.എഫിനുമായിരുന്നു. സി.പി.എം. ഭരിക്കുന്ന കോടോം-ബേളൂരിലെ 13 വാർഡുകളിൽ ഒൻപത് വാർഡുകൾ എൽ.ഡി.എഫിനും മൂന്ന് വാർഡുകളിൽ യു.ഡി.എഫിനും ഒരു വാർഡ് ബി.ജെ.പിക്കുമാണ്. ബളാലിലെ എഴിൽ അഞ്ച് വാർഡുകൾ യു.ഡി.എഫിനൊപ്പവും രണ്ടെണ്ണം എൽ.ഡി.എഫിനൊപ്പവുമായിരുന്നു. ഇതിൽ യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന കേരളാ കോൺഗ്രസ് മാണിവിഭാഗം എൽ.ഡി.എഫിലേക്ക് വന്നതോടെ ഇവർക്കുണ്ടായിരുന്ന ഒരു സീറ്റും എൽ.ഡി.എഫ്. കണക്കിൽ പെടുത്താം. പനത്തടി പഞ്ചായത്തിൽ ആറ് വാർഡുകളിൽ നാലിൽ എൽ.ഡി.എഫും രണ്ടിൽ യു.ഡി.എഫുമാണ്. കേരളാ കോൺഗ്രസ് മാണിവിഭാഗം ഘടകകക്ഷിയായതോടെ കുടിയേറ്റമേഖല കൂടിയായ കള്ളാർ ഡിവിഷൻ എൽ.ഡി.എഫ്. അവർക്ക് നൽകി.
കേരളാ കോൺഗ്രസ് യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയായ ഷിനോജ് ചാക്കോയെയാണ് എൽ.ഡി.എഫ്. രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോടോം ബ്ലോക്ക് ഡിവിഷനിൽനിന്ന് മത്സരിച്ചിരുന്നു. ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഫൊറോന സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു.
കള്ളാർ ഡിവിഷൻ തിരിച്ചുപിടിക്കാനുള്ള ചുമതല യു.ഡി.എഫ്. ഏൽപ്പിച്ചിരിക്കുന്നത് ജില്ലയിലെ അറിയപ്പെടുന്ന കോൺഗ്രസ് മുഖവും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ വിനോദ് കുമാർ പള്ളയിൽവീടിനെയാണ്. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ കോൺഗ്രസ് നേതൃത്വത്തിലെത്തിയ വിനോദ് കുമാർ 10 വർഷക്കാലം പുല്ലൂർ-പെരിയ പഞ്ചായത്തംഗമായിരുന്നതിന്റെ പരിചയവുമായാണ് മത്സരത്തിനെത്തുന്നത്. കെ.എസ്.യു., യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗം സുകുമാരൻ കാലിക്കടവാണ് എൻ.ഡി.എ. സ്ഥാനാർഥിയായി രംഗത്തുള്ളത്. നിലവിൽ ചെസ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റാണ്. നാൽപ്പതാണ്ട് നീളുന്ന പൊതുപ്രവർത്തന പരിചയവും 2005-ൽ കോടോം-ബേളൂർ 18-ാം വാർഡിൽനിന്ന് പഞ്ചായത്തിലെതന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച ആത്മവിശ്വാസവുമായാണ് സുകുമാരൻ കാലിക്കടവിന്റെ കരുത്ത്. അണ്ണാ ഡി.എച്ച്.ആർ.എം. സ്ഥാനാർഥിയായി ചിണ്ടൻ കുഞ്ഞി കൊട്ടോടിയും ജനവിധി തേടുന്നു.
മടിക്കൈ ഗ്രാമപ്പഞ്ചായത്തിലെ 15-ാം വാർഡ് ബി.ജെ.പി. സ്ഥാനാർഥി വി. രതീഷിന്റെ വിവാഹ ചടങ്ങിൽ നിന്ന്കാഞ്ഞങ്ങാട്: പ്രചാരണത്തിനിടെ സ്ഥാനാർഥിയുടെ കല്യാണം. മടിക്കൈ കല്യാണം സ്വദേശി വി. രതീഷിന്റെ വിവാഹം പ്രദേശത്തെ മുത്തപ്പൻ ക്ഷേത്രത്തിൽ നടന്നു. ഈ പഞ്ചായത്തിലെ 15-ാം വാർഡായ അമ്പലത്തുകരയിലെ ബി.ജെ.പി. സ്ഥാനാർഥിയാണ് രതീഷ്. കതിർമണ്ഡപത്തിലെത്തിയവരെല്ലാം വിവാഹ ആശംസയ്ക്കൊപ്പം തിരഞ്ഞെടുപ്പിലെ വിജയം കൂടി നേർന്നാണ് മടങ്ങിയത്.null
ചുരുങ്ങിയ ആളുകൾ മാത്രം പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു. ഒരുമാസം മുൻപാണ് കല്യാണം നിശ്ചയിച്ചിരുന്നത്. ബി.ജെ.പി. മടിക്കൈ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയും ഓട്ടോറിക്ഷാഡ്രൈവറുമായ രതീഷ്, പി. ഗോവിന്ദന്റെയും സരോജിനിയുടെയും മകനാണ്. റാണിപുരം പെരുതടിയിലെ പരേതനായ മരുത് നായ്ക്കിന്റെയും യശോദയുടെയും മകൾ സുമിത്രയാണ് വധു.
എൽ.ഡി.എഫ്. സ്ഥാനാർഥിയായി എൻ. ബാലകൃഷ്ണനും യു.ഡി.എഫ്. സ്വതന്ത്രനായി എ. നാരായണനുമാണ് വാർഡിൽ ജനവിധി തേടുന്നത്.പൊയിനാച്ചി: ‘മണികിലുക്ക’ത്തിലൂടെ ശ്രദ്ധയനായ 45-കാരൻ കലാഭവൻ രാജുവെന്ന കെ. രാജുവിന് ഇപ്പോൾ ഏണി സ്വന്തം ചിഹ്നം മാത്രമല്ല, ഉയരങ്ങളിലേക്കുള്ള ചവിട്ടുപടികൂടിയാണ്. കലാഭവൻ മണിയുടെ ഡ്യൂപ്പായി നിരവധി വേദികളിൽ തിളങ്ങിയ രാജു, പഞ്ചായത്ത് അംഗത്വത്തിൽനിന്ന് ബ്ലോക്ക് പഞ്ചായത്തംഗമാകാനുള്ള ജനവിധി തേടുകയാണ് ഇപ്രാവശ്യം. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കളനാട് ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർഥിയാണിദ്ദേഹം.
ആളുകൾ തിരിച്ചറിയുമ്പോൾ മണിയെപോലെ പൊട്ടിച്ചിരിച്ചും നാടൻപാട്ടുപാടിയും പ്രിയ സുഹൃത്തിന്റെ ഓർമകൾ പങ്കിടുകയാണ് ഇദ്ദേഹം കലാഭവൻ മണിയുടെ വേഷമിട്ട് നൂറുകണക്കിന് വേദികളിൽ എത്തിയ രാജുവിന് പക്ഷേ, ഇതൊരു വോട്ടുവഴിയാക്കാൻ താത്പര്യമില്ല. പട്ടികജാതി സംവരണസീറ്റായി ഇത്തവണ കളനാട് ഡിവിഷനെ പ്രഖ്യാപിച്ചപ്പോൾ മുസ്ലിം ലീഗിന്റെ ഈ സിറ്റിങ് സീറ്റിൽ നേതൃത്വം രാജുവിന്റെ പേര് നിർദേശിക്കുകയായിരുന്നു.
ചെമ്മനാട് പഞ്ചായത്ത് അംഗമായി അഞ്ചുവർഷം പ്രവർത്തിച്ചതിന്റെ ആത്മവിശ്വാസത്തിൽ രാജുവിനും കൂടുതൽ ആലോചിക്കേണ്ടിവന്നില്ല. മുസ്ലിം ലീഗ് ടിക്കറ്റിലാണ് രാജു പതിനൊന്നാം വാർഡായ ബെണ്ടിച്ചാലിൽനിന്ന് പഞ്ചായത്ത് അംഗമായിരുന്നത്. 27 വോട്ടിനായിരുന്നു ആ വിജയം. കലാഭവൻ മണിയുമായുള്ള നിരന്തര ചങ്ങാത്തമാണ് അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകളും രീതികളും അനുകരിക്കാൻ രാജുവിന് പിന്നീട് പ്രേരണയായത്. രണ്ടായിരത്തിൽ പുറത്തിറങ്ങിയ മണി നായകനായ ‘നന്മ’യിൽ ചെറിയൊരു വേഷവും അദ്ദേഹത്തോടൊപ്പം ചെയ്യാനായി. കലാഭവൻ ഫാൻസ് അസോസിയേഷന്റെ മുൻ ജില്ലാ പ്രസിഡന്റുകൂടിയാണ് ചട്ടഞ്ചാൽ കാവുംപള്ളം സ്വദേശിയായ രാജു. 1998-ൽ രൂപവത്കരിച്ച കാസർകോട് കലാഭവനിൽ പ്രവർത്തിച്ചതിലൂടെയാണ് രാജുവിന്റെ പേരിനൊപ്പം കലാഭവൻ എന്നുകൂടി ചേർത്തത്. ജനപ്രതിനിധിയായപ്പോഴും മിമിക്രിയെയും നാടൻപാട്ടിനെയും മറക്കാതിരിക്കാൻ രാജു ശ്രദ്ധിച്ചിരുന്നു. 20 വർഷം ബി.എസ്.എൻ.എല്ലിൽ മസ്ദൂർ കരാർജീവനകാരനായിരുന്നു. കോവിഡിന് ശേഷം ഈ ജോലിയിൽ ഇല്ല. സി.പി.എമ്മിലെ ചന്ദ്രൻ കൊക്കാലാണ് കളനാട് ഡിവിഷനിൽ രാജുവിന്റെ എതിർസ്ഥാനാർഥി.
2015-ലെതിരഞ്ഞെടുപ്പ് ഫലം
വിജയി: ഇ. പദ്മാവതി (സി.പി.എം.)null
ആകെ വോട്ട്: 49,083
പോൾ ചെയ്തത്: 39,822
ഇ. പദ്മാവതി (സി.പി.എം.): 17,943
മീനാക്ഷി ബാലകൃഷ്ണൻ (കോൺഗ്രസ്): 16,893
സതി (ബി.ജെ.പി.): 4,852

