കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു. യെദ്യൂരപ്പയുടെ ബന്ധുകൂടിയായ എൻ.ആർ.സന്തോഷാണ് ആത്മഹത്യാശ്രമം നടത്തിയത്
വെള്ളിയാഴ്ച വൈകുന്നേരമാണ് സന്തോഷിനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ താമസസ്ഥലത്ത് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സന്തോഷ് സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ് ഉള്ളത്.
കുടുംബ പ്രശ്നങ്ങളിൽ സന്തോഷ് അസ്വസ്ഥനായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതേ സമയം ആത്മഹത്യശ്രമത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷിനെ മുഖ്യമന്ത്രി യെദ്യൂരപ്പ ആശുപത്രിയിലെത്തി സന്ദർശിച്ചു. ‘വെള്ളിയാഴ്ച രാവിലെ താൻ സന്തോഷിനെ കണ്ടിരുന്നു. 45 മിനിറ്റ് തങ്ങൾ ഒരുമിച്ച് നടന്നു. വ്യാഴാഴ്ചയും കണ്ടുമുട്ടിയിരുന്നു. എന്തുകൊണ്ട് ഇത്തരമൊരു നടപടി സന്തോഷ് സ്വീകരിച്ചതെന്ന് എനിക്കറിയില്ല’ സന്ദർശനത്തിന് ശേഷം യെദ്യൂരപ്പ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ സന്തോഷ് 12 ഓളം ഉറക്ക ഗുളിക കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. യെദ്യൂരപ്പയുടെ സഹോദരിയുടെ ചെറുമകനാണ് 32-കാരനായ സന്തോഷ്.

