കര്‍ഷക മാര്‍ച്ച്: ജലപീരങ്കി ഓഫ് ചെയ്ത യുവാവിനെതിരേ കൊലപാതക ശ്രമത്തിന് കേസ്

ഹരിയാണ: കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരേ നടക്കുന്ന പ്രക്ഷോഭത്തിനിടയിൽ പോലീസിന്റെ ജലപീരങ്കിയിൽ കയറി ടാപ്പ് ഓഫ് ചെയ്ത യുവാവിനെതിരേ കൊലപാതകശ്രമത്തിന് കേസെടുത്ത് പോലീസ്. ഹരിയാണയിലെ അംബാലയിൽ നിന്നുളള നവദീപ് സിങ്ങിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. കർഷക സംഘടന നേതാവ് ജയ് സിങ്ങിന്റെ മകനാണ് 26-കാരനായ നവ്ദീപ്.
നീലനിറത്തിലുളള ജാക്കറ്റ് ധരിച്ച് ജലപീരങ്കിക്ക് മുകളിൽ കയറി ടാപ്പ് ഓഫ് ചെയ്ത ശേഷം കർഷകരുടെ ട്രാക്ടർ ട്രോളിയിലേക്ക് ചാടിയിറങ്ങിയ നവ്ദീപിനെ ഹീറോയെന്നാണ് സാമൂഹിക മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നവ്ദീപിനെതിരേ ചുമത്തിയിരിക്കുന്നത്. കലാപം, കോവിഡ് 19 നിയമലംഘനം തുടങ്ങിയ കുറ്റങ്ങളാണ് നവ്ദീപിനെതിരേ ചുമത്തിയിരിക്കുന്നത്.
കർഷകരുടെ ഡൽഹി ചലോ മാർച്ചിനെ ഹരിയാണയിലും ഡൽഹിയിലും രൂക്ഷമായാണ് പോലീസ് നേരിട്ടത്. പ്രക്ഷോഭം നടത്തുന്ന കർഷകർക്കെതിരേ പോലീസ് ജലപീരങ്കി പ്രയോഗിക്കവേയാണ് നവ്ദീപ് ജലപീരങ്കിക്ക് മുകളിൽ കയറി ടാപ്പ് ഓഫ് ചെയ്തത്. ഈ ദൃശ്യങ്ങൾ വൻ തോതിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
‘എന്റെ പഠനത്തിന് ശേഷം കർഷക നേതാവായ എന്റെ അച്ഛനൊപ്പം ഞാനും കൃഷി ചെയ്യാൻ തുടങ്ങി. നിയമവിരുദ്ധമായ യാതൊരു പ്രവർത്തനങ്ങളിലും ഞാൻ ഇതുവരെ ഏർപ്പെട്ടിട്ടില്ല. പ്രതിഷേധിക്കുന്ന കർഷകരുടെ പ്രതിജ്ഞാബദ്ധതിയിൽ നിന്നാണ് ജലപീരങ്കിക്ക് മുകളിൽ കയറി ടാപ്പ് ഓഫ് ചെയ്യാനുളള ധൈര്യം എനിക്ക് ലഭിച്ചത്.’ നവ്ദീപ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടയിൽ ഡൽഹിയിലേക്ക് കടക്കാൻ അനുവദിക്കണമെന്നാണ് ഞങ്ങൾ പോലീസിനോട് അഭ്യർഥിച്ചത്. എന്നാൽ അവർ മാർഗതടസ്സം സൃഷ്ടിച്ചു. ജനവിരുദ്ധമായ നിയമങ്ങൾ പാസ്സാക്കുമ്പോൾ അതിനെ ചോദ്യം ചെയ്യാനും അതിനെതിരേ പ്രതിഷേധിക്കാനും ഞങ്ങൾക്ക് അവകാശമുണ്ട്.’ നവ്ദീപ് കൂട്ടിച്ചേർത്തു.
കർഷകരോടുളള പോലീസിന്റെ പ്രതികരണത്തിനെതിരേ കടുത്ത വിമർശനങ്ങളാണ് രാജ്യമെമ്പാടും ഉയരുന്നത്. കർഷകർ തലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയുന്നതിനായി തലസ്ഥാനത്തിന്റെ പ്രവേശന കവാടങ്ങളിലായി നൂറുകണക്കിന് പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

