കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണം ; അധികമായാൽ പാറ നികുതി

തിരുവനന്തപുരം: ചെറിയ കുടുംബമായിരുന്നിട്ടും താമസിക്കാന്‍ വലിയ വീടുകള്‍ പണിയുന്നവര്‍ക്ക് തിരിച്ചടിയായേക്കും. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാര്‍ശ.
അനുവദനീയമായ പരിധിയില്‍ കൂടുതല്‍ വലിപ്പമുള്ള വീടുകള്‍ നിര്‍മിക്കുന്നവരില്‍ നിന്ന് പാറവിലയോടൊപ്പം അധികനികുതി കൂടി ഈടാക്കിയേക്കും. പ്രകൃതിവിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാണ് നീക്കം.
പട്ടയഭൂമിയിലെ ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് നിയന്ത്രണം വന്നേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട്. വ്യക്തികള്‍ക്ക് പാറക്വാറിനടത്തിപ്പിന് ലൈസന്‍സ് നല്‍കുന്നതിനുപകരം പൊതു ഉടമസ്ഥതയിലോ സര്‍ക്കാര്‍നിയന്ത്രണത്തിലോ കൊണ്ടുവരണം.ഖനനത്തിന് സാമൂഹിക നിയന്ത്രണം വേണമെന്നും മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ പരിസ്ഥിതിസമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു

