സമരവേദി മാറ്റില്ല, ഉപാധികളോടെ ചര്‍ച്ചയ്ക്കുമില്ല; അമിത് ഷായുടെ നിര്‍ദേശം തള്ളി കര്‍ഷകര്‍

ന്യൂഡൽഹി: ദേശീയ പാതയിൽനിന്ന് സമരവേദി മാറ്റണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആവശ്യം തള്ളി കർഷകർ. സർക്കാർ പറഞ്ഞ സ്ഥലത്ത് സമരം ചെയ്യാനാകില്ല. ഉപാധികളോടെ ചർച്ച ചെയ്യാമെന്ന അമിത് ഷായുടെ നിർദേശവും കർഷകർ തള്ളി. സർക്കാർ നിർദേശിക്കുന്ന സ്ഥലത്തേക്ക് സമരം മാറ്റിയാൽ തൊട്ടടുത്ത ദിവസം ചർച്ച നടത്താമെന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം കർഷകരോട് പറഞ്ഞിരുന്നത്.
പ്രധാനമായും പഞ്ചാബിൽനിന്നുള്ള കർഷകരാണ് സിംഘു ദേശീയ പാത ഉപരോധിച്ച് സമരം ചെയ്യുന്നത്. സമരവേദി മാറ്റില്ലെന്ന് ആദ്യം തന്നെ കർഷകർ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കമ്മിറ്റിയുമായും മറ്റു സംഘടനകളുടെ അഭിപ്രായവും ആരാഞ്ഞതിനു പിന്നാലെയാണ് അന്തിമതീരുമാനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി ഉടൻതന്നെ പ്രഖ്യാപിക്കും.
സർക്കാർ നിശ്ചയിച്ച ബുറാഡി മൈതാനത്തേക്ക് സമരവേദി മാറ്റേണ്ടതില്ല എന്നു തന്നെയാണ് അഖിലേന്ത്യ കോർഡിനേഷൻ സമിതിയുടെയും തീരുമാനം. ദേശീയപാതയിലെ സമരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതൽ ആളുകൾ ഇവിടേക്ക് എത്തിച്ചേരുന്നുമുണ്ട്. കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽനിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്.

