ഡോളർ കടത്തിലും ബന്ധം ; ശിവശങ്കറിനെ 7 ദിവസം കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ്

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഡോളര്‍ കടത്തുമായി ശിവശങ്കറിന് ബന്ധമുണ്ടായിരുന്നെന്ന് കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് ശിവശങ്കറിന് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് വിശദീകരിക്കുന്നത്. ശിവശങ്ഖറിനെ കൂടാതെ സ്വപ്നയെയും ശരത്തിനെയും ഏഴു ദിവസം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.സ്വപ്നയും ശരത്തും ഖാലിദും ചേര്‍ന്ന് ഒരു കോടി 90 ലക്ഷം രൂപയുടെ ഡോളര്‍ വിദേശത്തേക്കു കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ ഡോളര്‍ കടത്തില്‍ ശിവശങ്കറിനു ബന്ധമുണ്ടെന്ന വിവരം ലഭിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ എം. ശിവശങ്കര്‍ മൂന്ന് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം കണ്ടെത്തിയെങ്കിലും ഒരെണ്ണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ അന്വേഷണ സംഘങ്ങള്‍ ഇതിനകം ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം കണ്ടെടുത്ത ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാനായി സിഡാക്കിനെ ഏല്പിക്കും.

