ട്രാക്ടർ റാലിക്കായി ഡൽഹിയിലേക്ക് കർഷക പ്രവാഹം , ഒരു ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കുമെന്ന് കർഷകസംഘടനകൾ

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്കായി രാജ്യതലസ്ഥാനത്തേക്ക് കര്‍ഷക പ്രവാഹം. സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലെ റാലിയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കര്‍ഷക സംഘടനകളും പൊലീസും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.
റാലിക്കായുള്ള മുന്നൊരുക്കങ്ങള്‍ സമരഭൂമികളില്‍ പൂര്‍ത്തിയായി. റിപ്പബ്ലിക് ദിന പരേഡിന് ശേഷം സിംഘു , തിക്രി, ഗാസിപുര്‍ എന്നിവിടങ്ങളില്‍ നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് റാലി തുടങ്ങുന്നത്. . ഡല്‍ഹിക്ക് അകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം. ട്രാക്ടറുകളില്‍ ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും മാത്രം ഉപയോഗിക്കും.പൊലീസുമായുണ്ടാക്കിയ ധാരണ അനുസരിച്ച് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ സംഘടനകള്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അയ്യായിരം ട്രാക്ടറുകള്‍ക്കാണ് റാലിയില്‍ പൊലീസ് അനുമതി എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
റാലിയ്ക്കായി പൊലീസിനൊപ്പം ഏകോപനത്തിന് മൂവായിരം പേരുടെ സന്നദ്ധസംഘത്തെ തയ്യാറാക്കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.

