നീരവ് മോദിയെ ഇന്ത്യയിലേക്കു നാടുകടത്തുമോ? നിര്‍ണായക വിധി ഇന്ന്

ലണ്ടൻ ∙ ബാങ്ക് തട്ടിപ്പു കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന രത്നവ്യാപാരി നീരവ് മോദിയെ നാടുകടത്തുന്നത് സംബന്ധിച്ച നിര്‍ണായക വിധി ഇന്ന്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിൽ പരിഗണനയിലുള്ള കേസിൽ ജില്ലാ ജഡ്ജി സാമുവേൽ ഗൂസ് വിധി പറയും. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു വ്യാജരേഖകൾ ഹാജരാക്കി കോടിക്കണക്കിനു രൂപ വായ്പയെടുത്തു മുങ്ങിയ നീരവ് മോദി 2019 മാർച്ചിലാണ് ലണ്ടനിൽ അറസ്റ്റിലായത്. നീരവ് മോദിയെ നാടുകടത്തുന്നതിൽ മനുഷ്യാവകാശ ലംഘനമില്ലെന്ന് ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസ് കോടതിയെ അറിയിച്ചു.
നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം സഹോദരി പൂർവി മോദിയുടെ അക്കൗണ്ടിലെത്തിയെന്നും ഇഡി ആരോപിക്കുന്നു. വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റർ ഓഫ് കംഫർട്) രേഖകൾ ഉപയോഗിച്ചാണ് നീരവ് മോദി വിദേശത്തു തട്ടിപ്പു നടത്തിയത്.
പിഎൻബിയുടെ ജാമ്യത്തിന്റെ ബലത്തിൽ വിദേശത്തെ ബാങ്കുകളിൽനിന്നു വൻതോതിൽ പണം പിൻവലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പിഎൻബിക്കായി. നീരവ് മോദി, ഭാര്യ ആമി, സഹോദരൻ നിഷാൽ, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുൽ ചിന്നുഭായ് ചോക്സി എന്നിവർ പിഎൻബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 2011 മുതലുള്ള വൻ ക്രമക്കേടുകൾ പുറത്തു വന്നത്.

