കുതിച്ചുയർന്ന് കോവിഡ്; ജില്ലയിലെ കോവിഡ് ആശുപത്രികൾ നിറയുന്നു

കാഞ്ഞങ്ങാട് ∙ കോവിഡ് വ്യാപനം രൂക്ഷമായതോടെ ആശുപത്രികളിലെ കിടക്കകൾ നിറഞ്ഞു. ജില്ലയിൽ 4 കോവിഡ് ആശുപത്രികളാണ് ഉള്ളത്. ചട്ടംഞ്ചാൽ ടാറ്റാ കോവിഡ് ആശുപത്രിയിൽ 200 കിടക്കകൾ ആണ് ഉള്ളത്. ഇവിടെ 108 കിടക്കകളാണ് ഇനി ഒഴിവുള്ളത്. 40 ഐസിയു കിടക്കകൾ ഇവിടെയുണ്ട്. ഇതിൽ 9 കിടക്കകൾ മാത്രമാണ് ബാക്കിയുള്ളത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 12 കിടക്കകൾ ആണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ കിടക്ക നിലവില്‍ ഒഴിവില്ല. കാസർകോട് മെഡിക്കൽ കോളജിൽ 154 കിടക്കകൾ ആണുള്ളത്. ഇനി 80 കിടക്കകൾ മാത്രമാണ് ഇവിടെ ബാക്കിയുള്ളത്. 34 ഐസിയു കിടക്കകൾ ആണ് ഇവിടെ ഉള്ളത്. ഇനി 13 എണ്ണം മാത്രമേ ഒഴിവുള്ളൂ. കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കൂടുന്നതോടെ ചികിത്സാ സൗകര്യങ്ങളും കുറയുകയാണ്. സ്ഥിതി ഇനിയും രൂക്ഷമായാൽ കൂടുതൽ ആശുപത്രികൾ ഒരുക്കേണ്ടി വരും. ഓക്സിജൻ കിടക്കകളുടെ എണ്ണത്തിലെ കുറവും സ്ഥിതി രൂക്ഷമാക്കും. വയോജനങ്ങൾക്കായി റജിസ്ട്രേഷൻ സഹായ കേന്ദ്രം ഇന്ന് തുറക്കും വയോജനങ്ങൾക്ക് കോവിഡ് വാക്സിനേഷൻ റജിസ്ട്രേഷൻ നടത്താൻ ഇന്നുമുതൽ കാഞ്ഞങ്ങാട്ട് സഹായകേന്ദ്രം ആരംഭിക്കും. ചെമ്മട്ടംവയൽ സയൻസ് പാർക്ക് കെട്ടിടത്തിലെ വയോക്ഷേമ കോൾ സെന്ററിന്റെ അനുബന്ധമായിട്ടാണ് സഹായകേന്ദ്രം പ്രവർത്തിക്കുക. വയോജനങ്ങൾക്ക് വാക്സിനേഷൻ ലഭ്യത ഉറപ്പ് വരുത്തുന്നതിനും റജിസ്റ്റർ ചെയ്യുന്നതിനുമായി 31 വരെ സഹായകേന്ദ്രത്തിലേക്ക് വിളിയ്ക്കാം. എല്ലാ ദിവസവും രാവിലെ 10 മുതൽ 5 വരെ സഹായകേന്ദ്രം പ്രവർത്തിക്കും. വാക്സിനേഷൻ റജിസ്ട്രേഷൻ ആവശ്യമുള്ള വയോജനങ്ങൾ ആധാർ നമ്പർ, ആധാർ പ്രകാരമുള്ള പേര്, മേൽവിലാസം, ആധാർ പ്രകാരമുള്ള ജനന വർഷം, ഫോൺ നമ്പർ, തൊട്ടടുത്തുള്ള വാക്സിനേഷൻ സെന്ററിന്റെ വിവരങ്ങൾ എന്നിവ നൽകണമെന്നു ജില്ലാ സാമൂഹിക നീതി ഓഫിസർ ഷീബ മുംതാസ് അറിയിച്ചു. 04672289000

