കനറാ ബാങ്കിലെ തട്ടിപ്പ്: വിജീഷ് വര്‍ഗീസ് ഇന്‍ഷുറന്‍സ് കമ്പനികളുടെ

പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖ. ഇന്‍സെറ്റില്‍ ജീവനക്കാരനായ വിജീഷ് വര്‍ഗീസ്
പത്തനംതിട്ട: കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിലെ ജീവനക്കാരൻ വിജീഷ് വർഗീസ്, ബാങ്കിലെ വ്യക്തിഗത അക്കൗണ്ടുകളിൽനിന്നുള്ളതിനുപുറമേ ഇൻഷുറൻസ് കമ്പനികളുടെ പണവും തട്ടിയെടുത്തതായി ഓഡിറ്റിൽ കണ്ടെത്തി. മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ വിധി പ്രകാരം നിക്ഷേപിച്ച തുകയിൽനിന്ന് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തു.
നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനം ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. അക്കൗണ്ട് നമ്പരും െഎ.എഫ്.എസ്.ഇ. കോഡും യോജിക്കുന്നെങ്കിൽ അക്കൗണ്ട് ഉടമയുടെ പേര് മുഖവിലയ്ക്കെടുക്കാതെ പണം മാറ്റിയെടുക്കാനാകുന്നതാണ് സംവിധാനം. ഇടപാടിന് യഥാർത്ഥ അക്കൗണ്ട് ഉടമയുടെ പേര് ചേർക്കുന്നു. പിന്നീടുള്ള ഭാഗത്ത് സ്വന്തം അക്കൗണ്ട് നമ്പരോ കുടുംബാംഗങ്ങളുടെ അക്കൗണ്ട് നമ്പരോ അനുബന്ധ െഎ.എഫ്.എസ്.ഇ. കോഡോ ചേർത്തായിരിക്കാം ഇയാൾ പണം മാറ്റിയെടുത്തതെന്നാണ് അനുമാനം
വൗച്ചർ ചെക്കിങ് ഉണ്ടായില്ല
എല്ലാ ബാങ്കുകളിലും ഫിക്സഡ് ഡെപ്പോസിറ്റുകൾ ക്ലോസ് ചെയ്യുമ്പോൾ അതിന് വൗച്ചറുകൾ ഉണ്ടാകും. അക്കൗണ്ട് ഉടമയുടെ ഒപ്പില്ലാതെ വൗച്ചർ വന്നപ്പോൾ അത് പരിശോധിക്കുകയും ഒപ്പില്ലാത്തതിന്റെ കാരണം അന്വേഷിക്കുകയും ചെയ്തിരുന്നെങ്കിൽ തട്ടിപ്പ് ആദ്യമേ കണ്ടെത്താമായിരുന്നെന്ന് പത്തനംതിട്ട ലീഡ് ബാങ്ക് ചീഫ് മാനേജർ വി.വിജയകുമാരൻ പറഞ്ഞു. ബാങ്കുകളിൽ സാധാരണ അതത് ദിവസങ്ങളിലെ ഇടപാടുകളുടെ വൗച്ചറുകൾ ഉച്ചയ്ക്കുശേഷം പരിശോധിക്കണമെന്നാണ് നിയമം. വൈകീട്ട് എല്ലാ ഇടപാടുകളുടെയും പ്രിന്റ് എടുത്ത് പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് രണ്ടും മാസങ്ങളായി നടന്നിട്ടില്ലെന്നാണ് സൂചന.
ഫിക്സഡ് ഡെപ്പോസിറ്റിലെ പണം പിൻവലിക്കാനെത്തുന്നവരിൽനിന്ന് അപേക്ഷയും രസീതും വാങ്ങും. രണ്ടിലെയും ഒപ്പ് ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തും. പിന്നീട് ഇത് പാസാക്കേണ്ടത് അക്കൗണ്ടന്റോ ബ്രാഞ്ച് മാനേജരോ ആണ്. ഉയർന്ന തസ്തികയിലുള്ളവരുടെ പാസ്വേഡ് മനസ്സിലാക്കിയായിരുന്നു ഇയാളുടെ നീക്കങ്ങളെന്നും ഓഡിറ്റ് വിഭാഗം സംശയിക്കുന്നു.


