KSDLIVENEWS

Real news for everyone

കോടികളുടെ മണി ചെയിന്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതികളായ രണ്ട് പേര്‍ കൂടി കാസര്‍കോട് പിടിയില്‍

SHARE THIS ON

കാസർകോട്: കോടികളുടെ മണി ചെയിൻ തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ രണ്ട് പേർ കൂടി കാസർകോട് പിടിയിൽ. നിക്ഷേപകരിൽ നിന്ന് കിട്ടിയ 150 കോടിയോളം രൂപ ഗൾഫിലേക്ക് കടത്തിയ കാസർകോട് ചേരൂർ സ്വദേശി ജലാലൂദ്ദീൻ, ഐടി വിദഗ്ധൻ പാടി സ്വദേശി മൻഷീഫ് എന്നിവരാണ് പിടിയിലായത്. വടക്കൻ ജില്ലകളിലൊട്ടാകെ ആയിരക്കണക്കിന് പേരിൽ നിന്ന് അഞ്ഞൂറ് കോടിയോളം രൂപ സംഘം തട്ടിയുട്ടുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
മലേഷ്യ ആസ്ഥാനമായ മൈ ക്ലബ് ട്രേ‍ഡേഴ്സ് എന്ന കമ്പനിയുടെ പേരിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് മുഖ്യപ്രതികളാണ് ഇന്ന് പിടിയാലയത്. പിടിയിലായ ചേരൂർ സ്വദേശി ജലാലൂദ്ദീൻ വിദേശത്ത് തുടരുന്ന കമ്പനി ഡയറക്ടർ ടിഎം ഫൈസലിന്‍റെ സുഹൃത്തും തട്ടിപ്പിലെ പ്രധാന പങ്കാളിയുമാണ്. നിക്ഷേപകരിൽ നിന്ന് വാങ്ങിയ 150 കോടിയോളം രൂപ ഗൾഫിലേക്ക് കടത്തിയത് ജലാലൂദ്ദീനാണെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ കാസർകോട് പാടി സ്വദേശി മൻഷിഫ് ഐടി വിദഗ്ധനാണ് കമ്പനിയുടെ ഓൺലൈൻ പ്രചാരണവും ഇടപാടുകളുമെല്ലാം നിയന്ത്രിച്ചിരുന്നത് മൻഷിഫാണ്. പുതുതായി ഒരാളെ ചേർത്തിയാൽ നിക്ഷേപിക്കുന്നതിന്‍രെ 10 ശതമാനം കമ്മീഷൻ, വാർഷിക വർധനവ് 300 ശതമാനം തുടങ്ങിയവായാണ് കമ്പനിയുടെ ഓഫറുകൾ.
ബാങ്ക് അക്കൗണ്ട് വഴിയോ ഓൺലൈൻ വഴിയോ അല്ല പണമിടപാട്. തട്ടിപ്പിൽ പണം നഷ്ടപ്പെട്ട കാസർകോട് സ്വദേശികളായ നിരവധി പേർ പൊലീസിൽ പരാതിയുമായെത്തുന്നുണ്ട്. നിലവിൽ മഞ്ചേശ്വരം സ്വദേശിയായ ഒരാളുടെ പരാതിയിൽ മാത്രമാണ് കേസ്. മഞ്ചേശ്വരത്ത് രണ്ട് യുവാക്കളെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നാണ് മണി ചെയിൻ തട്ടിപ്പ് കമ്പനിയെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്.
മഞ്ചേശ്വരം സ്വദേശി ജാവേദ്, കോഴിക്കോട് സ്വദേശികളായ എംകെ ഹൈദരാലി, എംകെ ഷാജി എന്നിവരാണ് ഇതുവരെ കാസർകോട് പൊലീസിന്‍റെ പിടിയിലായത്. പ്രധാന പ്രതി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും മലപ്പുറം സ്വദേശിയുമായ ടിഐം ഫൈസൽ വിദേശത്തുണ്ടെന്നാണ് വിവരം.
മൈ ക്ലബ് ട്രേഡേഴ്സിന്റെ ആപ്പിലൂടെയായിരുന്നു പണ സമാഹരണം. പരാതി കൊടുത്താൽ കേസിൽ പ്രതികളാകുമെന്ന് പറഞ്ഞ് കമ്പനി അധികൃതർ നിക്ഷേപകരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!