കാലവർഷക്കെടുതി: ഭീഷണി നേരിടുന്നവർക്ക് സുരക്ഷ ഉറപ്പു വരുത്തണം; കേരള മുസ്ലിം ജമാഅത്ത്

കാസറഗോഡ് : ടൗട്ടെ ചൂഴലിക്കാറ്റിലും അനുബന്ധ കടൽ ക്ഷോഭത്തിലും മറ്റുമായി ജില്ലയിലെ ഏകദേശ മേഖലയിലും ജനം അതീവ പ്രയാസത്തിലാണെന്നും ഭരണ കൂടം ഇവരുടെ കാര്യത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും കേരള മുസ്ലിം ജമാഅത്ത് കാസറഗോഡ് ജില്ലാ അടിയന്തര ഓൺ ലൈൻ കാബിനെറ്റ് യോഗം ആവശ്യപ്പെട്ടു.
പലരും ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ഗതിയില്ലാത്ത വിധം ഒറ്റപ്പെട്ട ജീവിധത്തിന് വിധേയമായിരിക്കുന്നു. മലയോരമേഖലയിൽ പലസ്ഥലത്തും കാറ്റും ഇടി മിന്നലും വരുത്തിയ നാശ നഷ്ടങ്ങളേറെയാണ്. തീരദേശത്ത് ശക്തമായ തിരമാലകൾ നിമിത്തവും തീരം കടലെടുക്കുകവഴിയും ഭവന രഹിതരായവരുടെ എണ്ണം അതിലുമേറെയാണ്. ഒരു നേരത്തെ ക്ഷുത്തടക്കുന്നതിനപ്പുറം ഈ കോവിഡ് കാലത്ത് കുഞ്ഞു മക്കളെയും മാറോടു ചേർത്ത് ചെല്ലാനും അന്തിയുറങ്ങാനും ഒരിടമില്ലാതെ വിങ്ങിപ്പൊട്ടുന്ന ഉമ്മമാരടക്കമുള്ള നൂറു കണക്കിനാളുകളുടെ രോദനം അസ്സഹനീയമാണ്.
ഈ സന്നിഗ്ദ ഘട്ടത്തിൽ സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തി അവർക്ക് ഭക്ഷണത്തിനുള്ളതും പ്രാഥമിക ആവശ്യത്തിനുള്ള ധന സഹായവും നൽകണം. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശാസ്ത്രീയമായ നിലയിൽ കടലാക്രമണത്തെ ചെറുക്കാൻ ബ്രഹത്തായ പദ്ധതിക്കും സർക്കാർ ശ്രദ്ധ ചെലുത്തണം. യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും നേതൃത്വം നൽകുന്ന എസ് വൈ എസ് സാന്ത്വനം വളണ്ടിയേഴ്സിനെ യോഗം അഭിനന്ദിച്ചു.
ബി. എസ് അബ്ദുല്ല കുഞ്ഞി ഫൈസീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സയ്യിദ് ഹസൻ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. മൂസൽ മദനി,ഹകീം ഹാജി കളനാട്,സുലൈമാൻ കരിവെള്ളുർ, കെ എച്ച് അബ്ദുല്ല മാസ്റ്റർ, സി എൽ ഹമീദ്, യൂസുഫ് മദനി, ഹമീദ് ബല്ലാകടപ്പുറം സംസാരിച്ചു. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സ്വാഗതവും കന്തൽ സൂപ്പി മദനി നന്ദിയും പറഞ്ഞു.

