എൻ.സി.പി. മന്ത്രിയെ ഇന്നു തീരുമാനിക്കും; കച്ചകെട്ടി ഇരുവിഭാഗവും

കൊച്ചി:എൻ.സി.പി. മന്ത്രിയെ ചൊവ്വാഴ്ച തീരുമാനിക്കും. പ്രത്യേക വിമാനത്തിൽ രാവിലെ തിരുവനന്തപുരത്തെത്തുന്ന ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ എൻ.സി.പി. ഭാരവാഹികളുടെ യോഗം നടക്കും. ശശീന്ദ്രൻ വിഭാഗവും ടി.പി. പീതാംബരൻ മാസ്റ്ററെ പിന്തുണയ്ക്കുന്നവരും ഒരുക്കങ്ങൾ നടത്തിയാണ് യോഗത്തിന് എത്തുന്നത്. എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പത്ത് ജില്ലാ പ്രസിഡന്റുമാർ നേരത്തേതന്നെ ദേശീയ നേതൃത്വത്തിന് കത്തുനൽകിയിട്ടുണ്ട്. എന്നാൽ, ജില്ലാ പ്രസിഡന്റുമാർ ചൊവ്വാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കുന്നില്ല. സംസ്ഥാന ഭാരവാഹികളിൽ ഭൂരിഭാഗം തങ്ങളോടൊപ്പമാണെന്ന് ഇരുവിഭാഗവും അവകാശപ്പെടുന്നുണ്ട്.
മന്ത്രിസ്ഥാനത്തിന് തുടർച്ചവേണമെന്ന ആവശ്യമാണ് ശശീന്ദ്രൻ വിഭാഗം ഉന്നയിക്കുന്നത്. വീതംവെക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയാൽ ആദ്യഭാഗം വേണമെന്ന് തോമസ് കെ. തോമസിനെ അനുകൂലിക്കുന്നവർ ഉന്നയിക്കും. ഇക്കാര്യത്തിൽ നിർണായകമായ അഭിപ്രായം പി.സി. ചാക്കോയുടേതായിരിക്കും. കോൺഗ്രസിൽനിന്ന് എൻ.സി.പി.യിലെത്തിയ ചാക്കോ നിലവിൽ പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിയല്ലെങ്കിലും അദ്ദേഹത്തോട് യോഗത്തിൽ പങ്കെടുക്കാൻ ദേശീയ അധ്യക്ഷൻ ശരത് പവാർ നിർദേശിച്ചിട്ടുണ്ട്. ശശീന്ദ്രന് മന്ത്രിസ്ഥാനം നൽകില്ലെന്ന തീരുമാനത്തിൽ ടി.പി. പീതാംബരൻ മാസ്റ്റർ ഉറച്ചുനിന്നാൽ നേതൃമാറ്റമെന്ന ആവശ്യം ശശീന്ദ്രൻ വിഭാഗം ഉന്നയിക്കും. പി.സി. ചാക്കോയെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യമായിരിക്കും അവർ ഉന്നയിക്കുക.


