എൻഡോസൾഫാൻ: അവസാനശ്വാസം വരെ പോരാടുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി

പെരിയ ∙ ജില്ലയിലെ പ്ലാന്റേഷൻ കോർപറേഷൻ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ അതതു സ്ഥലങ്ങളിൽവെച്ച് നിർവീര്യമാക്കാനുള്ള തീരുമാനത്തിനെതിരേ ഇരകൾക്കൊപ്പം അവസാനശ്വാസം വരെ പോരാടുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. ജില്ലയിലെ പിസികെ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ ഉൽപാദക കമ്പനികളെ തിരികെയേൽപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പെരിയ പിസികെ ഗോഡൗണിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി ഉത്തരവിട്ടിട്ടും ഇരകൾക്കു നൽകേണ്ട ആനുകൂല്യങ്ങൾ പോലും നൽകാതെയാണ് അധികൃതർ ഈ വിവാദ തീരുമാനമെടുത്തതെന്നും രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി.സമരസമിതി ചെയർമാൻ കെ.കൊട്ടൻ കായക്കുളം അധ്യക്ഷത വഹിച്ചു.
പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ, ഡോ. അംബികാസുതൻ മാങ്ങാട്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹ്മദ്, പുല്ലൂർ പെരിയ പഞ്ചായത്ത് അംഗങ്ങളായ രതീഷ് കാട്ടുമാടം, സുമ കുഞ്ഞികൃഷ്ണൻ, ടി.അംബിക, എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി അധ്യക്ഷ മുനീസ അമ്പലത്തറ, കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഗോവിന്ദൻ കയ്യൂർ, ടി.വി.രാജേന്ദ്രൻ, പ്രമോദ് പെരിയ, ഗോവിന്ദൻ കയ്യൂർ, സുബൈർ പടുപ്പ് എന്നിവർ പ്രസംഗിച്ചു.

