KSDLIVENEWS

Real news for everyone

സ്പെഷാലിറ്റി പേരില്‍ മാത്രം; ചുരമിറങ്ങാന്‍ വിധിക്കപ്പെട്ട് അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍

SHARE THIS ON

പാലക്കാട്/അഗളി: കോടികള്‍ ചെലവിട്ട് നിര്‍മിച്ച കോട്ടത്തറ ൈട്രബൽ സ്പെഷാലിറ്റി ആശുപത്രി അട്ടപ്പാടിയിലെ അമ്മമാരുടെ താല്‍ക്കാലിക പരിചരണ കേന്ദ്രമായി ചുരുങ്ങുന്നു. ഗര്‍ഭിണികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ തേടി ചുരമിറങ്ങേണ്ട സ്ഥിതിക്ക് മാറ്റമില്ല. കോട്ടത്തറയിൽ നവജാത ശിശുവിദഗ്ധന്‍ ഇല്ലാത്തതും അനുബന്ധ സൗകര്യക്കുറവുമാണ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കാന്‍ കാരണം.

അട്ടപ്പാടിയിലെ 32,000ലേറെ ആദിവാസികളുടെ ആരോഗ്യപരിപാലനം മുന്‍നിര്‍ത്തി തുടങ്ങിയതാണ് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി. ശിശുമരണമെന്ന നാണക്കേട് മായ്ക്കാന്‍ കോടികള്‍ ചെലവിട്ട് സൗകര്യം ഒരുക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ആശുപത്രിയില്‍നിന്ന് എന്തിനാണ് ഗര്‍ഭിണികളെ നൂറിലേറെ കിലോമീറ്റർ അകലെയുള്ള തൃശൂർ മെഡിക്കൽ കോളജിലേക്കും െപരിന്തൽമണ്ണയിെല സഹകരണ ആശുപത്രിയിലേക്കും പറഞ്ഞയക്കുന്നത് എന്നാണ് ചോദ്യം.


കോട്ടത്തറ ആശുപത്രിയിൽ കുട്ടികളുടെ െഎ.സി.യുവോ വെൻറിലേറ്റർ സൗകര്യമുള്ള ആംബുലൻസോ ഇല്ല. കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവും പരിമിതം. അട്ടപ്പാടി സമഗ്ര ആരോഗ്യപദ്ധതിയുടെ ഭാഗമായി 2018ൽ ആദിവാസികൾക്ക് വിദഗ്ധ ചികിത്സ നൽകാൻ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിക്ക് 12 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി കാലയളവിൽ 35 കുട്ടികൾ ഉൾപ്പെടെ 6739 പേർക്ക് ചികിത്സ നൽകി. ഇപ്പോൾ ഇതേ ആശുപത്രിക്ക് ആറു കോടി രൂപ കൂടി അനുവദിക്കാൻ നടപടി തുടങ്ങി. അതേസമയം, കോട്ടത്തറ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങൾ ഒന്നുംതന്നെ ചെയ്യാൻ അധികൃതർ ഒരുക്കമല്ല.


ഗർഭിണിയുടെ തൂക്കം 45 കിലോ!

പുതൂര്‍ പഞ്ചായത്തില്‍നിന്നുള്ള, എട്ട് മാസം തികഞ്ഞ ലക്ഷ്മിയുടെ തൂക്കം 45 കിലോഗ്രാം മാത്രം. ഇവരെ മെച്ചപ്പെട്ട ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. ഗര്‍ഭാവസ്ഥയില്‍ മതിയായ പോഷകാഹാരം കിട്ടാത്തതാണ് മെച്ചപ്പെട്ട ചികിത്സക്കായി ഇവരെ തൃശൂരിലേക്ക് പറഞ്ഞയക്കാന്‍ കാരണമെന്ന് ഡോക്ടര്‍മാർ പറയുന്നു. അമ്മമാരുടെ ആരോഗ്യക്കുറവാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പ്രധാന കാരണം. സമൂഹ അടുക്കള പദ്ധതി പേരിന് മാത്രമായതാണ് ഗര്‍ഭിണികളിലെ പോഷകാഹാരക്കുറവിന് കാരണം.

പോഷകാഹാരം;ഒഴുക്കിയത് 300 കോടി

പോഷകാഹാരക്കുറവ് പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളിലായി എട്ടു വർഷത്തിനിടെ അട്ടപ്പാടിയിൽ ചെലവഴിച്ചത് 300 കോടി രൂപ. വിവിധ പദ്ധതികൾ നടപ്പാക്കിയെന്ന് അധികൃതർ അവകാശപ്പെടുേമ്പാഴും ഭീതിയുണർത്തി വിളർച്ച രോഗവും ശിശുമരണങ്ങളും കൂടുകയാണ്. ഇൗ വർഷം ഒമ്പത് കുട്ടികൾ മരിച്ചെന്നാണ് ഒൗദ്യോഗിക കണക്ക്. അനൗദ്യോഗിക റിപ്പോർട്ട് പ്രകാരം ശിശുമരണം 11. പോഷകാഹാരകുറവ് മൂലം ഉണ്ടാകുന്ന സിക്കിൾസെൽ അനീമിയ ബാധിതർ 200. രോഗബാധിതരാവാൻ സാധ്യതയുള്ളവരുടെ എണ്ണം 2000ന് അടുത്ത്. അട്ടപ്പാടിയിലെ 35,000ഒാളം വരുന്ന ജനങ്ങളിൽ 80 ശതമാനവും പോഷകാഹാരം കിട്ടാത്തതിനാൽ രക്തക്കുറവുള്ളവർ.

കോവിഡിനുശേഷം ഒന്നും നേരെയായില്ല

കോവിഡ്കാലത്ത് അട്ടപ്പാടിയിലെ ഉൗരുകളിലേക്ക് രോഗബാധ തടയാനുള്ള ജാഗ്രതയിലായിരുന്നു സർക്കാർ. കോവിഡ് പ്രതിരോധത്തിനായി സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചപ്പോഴും ഉൗരുകളിലെ പോഷകാഹാര വിതരണ പദ്ധതികളും മാതൃ-ശിശു പരിചരണവും ഏറെക്കുറെ നിശ്ചലമായിരുന്നു.

ജനജീവിതം പൂർവസ്ഥിതിയിലായ ശേഷവും താളപ്പിഴ തുടരുന്നതാണ് വീണ്ടും ശിശുമരണങ്ങൾ ഉയരാൻ കാരണമെന്ന് ആദിവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സി.എച്ച്.സി, സ്പെഷാലിറ്റി ആശുപത്രി, അഞ്ച് മൊബൈൽ യൂണിറ്റ്, രണ്ട് ഒ.പി ക്ലിനിക്ക്, 28 സബ്സെൻററുകൾ, മൂന്ന് ആയുർവേദ, ഹോമിയോ ഡിസ്പെൻസറികൾ എന്നിവയെല്ലാം ഉണ്ടായിട്ടും ആരോഗ്യപരിരക്ഷ ലഭിക്കാതെ വിളർച്ച ബാധിതരായി തുടരുന്നത് ജനസംഖ്യയുടെ 80 ശതമാനം. ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരില്ല. 59 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. സ്പെഷാലിറ്റി ആശുപത്രിയിൽ ടെക്നീഷ്യൻമാരുടെ കുറവുമൂലം പലതും പ്രവർത്തനക്ഷമമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!