KSDLIVENEWS

Real news for everyone

പിജി ഡോക്ടര്‍മാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് ആരോഗ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ജോലി ഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പിജി ഡോക്ടര്‍മാര്‍ (PG Doctors) നടത്തുന്ന സമരം പതിനാറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താനൊരുങ്ങി മന്ത്രി വീണാ ജോര്‍ജ്. വൈകിട്ട് 5.30-നാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. പിജി അസോസിയേഷന്‍ നേതാക്കള്‍ (KMPGA), ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയന്‍റ് ഡയറക്ടര്‍ എന്നിവരുള്‍പ്പെടുന്നതാകും ചര്‍ച്ച.

പ്രതിസന്ധി ഇനിയും രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് പിജി ഡോക്ടര്‍മാരെ ആരോഗ്യമന്ത്രി വൈകിട്ട് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കേരള മെഡിക്കല്‍ പിജി അസോസിയേഷനുമായി ഇന്നലെ ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. പരിഹാര മാര്‍ഗങ്ങള്‍ ചര്‍ച്ചയായില്ലെന്നും സമരം തുടരുമെന്നും ചര്‍ച്ചയ്ക്ക് ശേഷം സമരക്കാര്‍ പറഞ്ഞു. മന്ത്രിയുള്‍പ്പെടുന്ന ഉന്നതതലസംഘം സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പ്രത്യേകചര്‍ച്ച നടത്താമെന്നാണ് ഇന്നലത്തെ യോഗത്തില്‍ മന്ത്രി ഉറപ്പ് നല്‍കിയത്.

ചെയ്യാവുന്നതെല്ലാം ചെയ്തു, ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍ ആദ്യം. ആ കടുംപിടിത്തം തല്‍ക്കാലം മയപ്പെടുത്തിയാണ് ഇന്നലെ ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ഹൗസ് സര്‍ജന്മാര്‍ തിരികെ ഡ്യൂട്ടിയില്‍ കയറുകയും, താല്‍ക്കാലികമായി നിയമിച്ച ജൂനിയര്‍ റെസിഡന്‍റ് ഡോക്ടര്‍മാര്‍ എത്തുകയും ചെയ്തതോടെ മെഡിക്കല്‍ കോളേജുകളില്‍ സേവനം സ്തംഭിക്കുന്ന തരത്തിലുള്ള പ്രതിന്ധിയില്ല. ഒപി സമയം നീട്ടിയും അടിയന്തരമല്ലാത്ത ചികിത്സകള്‍ മാറ്റിവെച്ചും തല്‍ക്കാലം മുന്നോട്ടു പോവുകയാണ്. സമരം നടക്കുന്നതറിഞ്ഞ് സംസ്ഥാനത്താകെ മെഡിക്കല്‍ കോളേജുകളില്‍ എത്തുന്ന രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ സ്റ്റൈപ്പന്‍ഡ് വര്‍ദ്ധന, കൂടുതല്‍ നോണ്‍ റസിഡന്‍റ് ഡോക്ടര്‍മാരുടെ നിയമനം, ശമ്ബളപരിഷ്കരണം നടപ്പാക്കല്‍ എന്നീ പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങളില്‍ നിന്ന് പുറകോട്ട് പോകാന്‍ പിജി ഡോക്ടര്‍മാര്‍ ഇനിയും തയ്യാറല്ല.

മെഡിക്കല്‍ കോളേജുകളില്‍ ഇത്രയും പ്രതിസന്ധിയുണ്ടായിട്ടും പ്രശ്നം പരിഹരിക്കാനുള്ള ഒരു ശ്രമവും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാവുന്നില്ലെന്ന് കാട്ടിയാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം കടുപ്പിക്കുന്നത്. സര്‍ക്കാരിന് ഇനി ഒന്നും ചെയ്യാനില്ലെന്നാണ് ഇതേക്കുറിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ പ്രതികരണം. ജനങ്ങള്‍ ദുരിതത്തിലാകാതിരിക്കാനാണ് ചരിത്രത്തിലാദ്യമായി എന്‍.എ.ജെ.ആര്‍.മാരെ നിയമിച്ചത്. മുമ്ബും ഇപ്പോഴുമായി രണ്ട് തവണ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചു. ആദ്യ സമരത്തിലെ ചര്‍ച്ചയെ തുടര്‍ന്ന് ജയിച്ച എല്ലാവരേയും എസ്.ആര്‍. ആയി നല്‍കി. പി.എച്ച്‌.സി., എഫ്.എച്ച്‌.സി, എഫ്.എല്‍.ടി.സി. എന്നിവിടങ്ങളില്‍ നിയമിച്ച പിജി വിദ്യാര്‍ത്ഥികളെ പൂര്‍ണമായും പിന്‍വലിച്ചു. കുഹാസിന്റെ റിസള്‍ട്ട് വേഗത്തിലാക്കി ഹൗസ് സര്‍ജന്‍മാരെ നിയമിച്ചു. സ്‌റ്റൈപെന്‍ഡ് ഉയര്‍ത്തുന്നതിന് ധനവകുപ്പിനോട് ആവശ്യപ്പെട്ടുണ്ട് – ഇതാണ് വീണാ ജോര്‍ജിന്‍റെ പ്രതികരണം. എന്നാല്‍ ഈ ഉറപ്പുകള്‍ തന്നെയാണ് കഴി‍‌ഞ്ഞ കുറച്ച്‌ കാലമായി സര്‍ക്കാര്‍ പറയുന്നതെന്നും വാക്കാലുളള ഉറപ്പുകളല്ലാതെ മറ്റൊന്നും നല്‍കുന്നില്ലെന്നും പി ജി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!