ദേശീയ പാത നിർമാണത്തിനെത്തിച്ച മണ്ണുമാന്തി യന്ത്രം റോഡ് തകർത്തു; നാട്ടുകാർ മണ്ണുമാന്തി യന്ത്രം തടഞ്ഞു

ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുക്കാൻ എത്തിയ മണ്ണുമാന്തി യന്ത്രം പൊള്ളക്കട–ഉദയനഗർ റോഡ് തകർത്തത് അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ നാട്ടുകാരുമായി ചർച്ച നടത്തുന്നു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുക്കാൻ എത്തിയ മണ്ണുമാന്തി യന്ത്രം പൊള്ളക്കട–ഉദയനഗർ റോഡ് തകർത്തത് അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ നാട്ടുകാരുമായി ചർച്ച നടത്തുന്നു.
പുല്ലൂർ ∙ ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി മണ്ണെടുക്കാന് എത്തിയ മണ്ണുമാന്തി യന്ത്രം പൊള്ളക്കട-ഉദയനഗർ റോഡ് തകർത്തു. റോഡ് തകർന്നതിൽ പ്രതിഷേധിച്ച് ഉദയനഗറിൽ നാട്ടുകാർ മണ്ണുമാന്തി യന്ത്രം തടഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം. ചക്രങ്ങളിൽ ചങ്ങല ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രമാണ് രണ്ടാഴ്ച മുൻപ് നിർമിച്ച പൊള്ളക്കട-ഉദയനഗർ റോഡ് തകർത്തത്. ലോറിയിൽ കൊണ്ടുവന്നിറക്കേണ്ട യന്ത്രം കോൺക്രീറ്റ് റോഡിലൂടെ ഓടിച്ചു കൊണ്ടു പോകുകയായിരുന്നു. റോഡ് തകർന്നത് അറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
മണ്ണുമാന്തി തടഞ്ഞിട്ട ശേഷം വിവരം പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചു. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ, അസിസ്റ്റന്റ് എൻജിനീയർ ഷാനജ് എന്നിവർ സ്ഥലത്തെത്തി. പിന്നീട് ദേശീയ പാത വികസനത്തിന്റെ കരാർ എടുത്ത മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ലെയ്സൺ മാനേജർ ബെന്നിയും സ്ഥലത്തെത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ തകർന്ന റോഡ് പരിശോധിച്ചു. റോഡിന്റെ തകർന്ന ഭാഗം നാളെ നന്നാക്കി നൽകാമെന്ന് ഉറപ്പു കിട്ടിയതോടെ ആണ് നാട്ടുകാർ മണ്ണുമാന്തി യന്ത്രം വിട്ടു നൽകിയത്.

