കണ്ണൂർ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം റദ്ദാക്കി

കൊച്ചി: കണ്ണൂർ സർവകലാശാല നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാതെ കൊമേഴ്സ്, മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പുകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനെയും അംഗങ്ങളെയും നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. വിവിധ വകുപ്പുകളുടെ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചും പുതിയ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചും സർവകലാശാലാ രജിസ്ട്രാർ കഴിഞ്ഞ വർഷം ഓഗസ്റ്റ് 11-ന് പുറപ്പെടുവിച്ച വിജ്ഞാപനം ഭാഗികമായി റദ്ദാക്കിയാണ് ഉത്തരവ്. ചാൻസലറായ ഗവർണറുടെ ശുപാർശയില്ലാതെ ബോർഡ് ഒാഫ് സ്റ്റഡീസിലേക്ക് നിയമനം നടത്തിയത് നിയമപരമായി തെറ്റാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മറ്റു വകുപ്പുകളുടെ ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് നടത്തിയ നിയമനത്തെ ഹർജിയിൽ ചോദ്യംചെയ്തിട്ടില്ലാത്തതിനാൽ ഉത്തരവ് അവർക്ക് ബാധകമായിരിക്കില്ല. എന്നാൽ, മറ്റ് വകുപ്പുകളിലെ ബോർഡ് ഓഫ് സ്റ്റഡീസിലേക്കും നിയമപ്രകാരം ചാൻസലറുടെ ശുപാർശ തേടുന്നതിന് ഉത്തരവ് തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

