ഭാഷകളുടെയും വേഷങ്ങളുടെയും ആഘോഷങ്ങളുടെയും നാടായ കാസർകോട് ഇനി കലോത്സവ നിറവിൽ

കാസർകോട്: കണ്ണൂർ സർവകലാശാലയുടെ കൗമാര കലോത്സവത്തിന് കാസർകോട് ഗവ. കോളജിൽ ഇന്ന് തുടക്കം. കോവിഡാനന്തരം നടക്കുന്ന ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് കാസർകോട് വേദിയൊരുങ്ങുന്നത്. മേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം മാർച്ച് 25ന് നാലുമണിക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11ന് മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ നിർവഹിക്കും. 27ന് സമാപിക്കും. പൂർണമായും ഓൺലൈനായാണ് കലോത്സവത്തിന്റെ രജിസ്ട്രേഷൻ നടത്തിയത്. 102 കോളജുകളിൽ നിന്ന് 4280 മത്സരാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രജിസ്ട്രേഷൻ രാവിലെ 7.30 മുതൽ
കലോത്സവ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഒരു ദിവസത്തെ മത്സരങ്ങൾ ഒരുമിച്ച് രജിസ്റ്റർ ചെയ്യാൻ രാവിലെ തന്നെ സൗകര്യമുണ്ടാകും. കന്നഡ സംസാരിക്കുന്നവർക്കായി പ്രത്യേകം കൗണ്ടർ തയാറാക്കുന്നുണ്ട്. ഓരോ കോളജുകൾക്കും പ്രത്യേകം കൗണ്ടർ സൗകര്യമുണ്ട്. മത്സരാർഥികൾ രജിസ്ട്രേഷൻ ഒരു മണിക്കൂർ മുമ്പ് പൂർത്തീകരിക്കണം. മത്സരത്തിന് അരമണിക്കൂർ മുമ്പ് സ്റ്റേജിൽ റിപ്പോർട്ട് ചെയ്യണം.

