മൂന്നാം തരംഗത്തിൽ ആദ്യം തൊട്ടേ നേട്ടം; കാസർകോഡ് കോവിഡ് ബാധിതരില്ലാതെ പ്രതിദിന പട്ടിക……

കാഞ്ഞങ്ങാട്:ജില്ലയ്ക്ക് വലിയ ആശ്വാസം. കോവിഡിന്റെ രണ്ടാം തരംഗത്തിനുശേഷം ഇതാദ്യമായി പ്രതിദിന പട്ടികയിൽ കാസർകോട് പൂജ്യം. 308 പേരുടെ സാമ്പിൾ പരിശോധിച്ചിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി 500-ൽ താഴെയാണ് പ്രതിദിന സാമ്പിൾ പരിശോധന. മറ്റു ജില്ലകളിലും പരിശോധന കുറച്ചിരുന്നു. രണ്ടാഴ്ച മുൻപാണ് പ്രതിദിന കോവിഡ് ബാധിതർ പത്തിൽ താഴെയായത്. തിങ്കളാഴ്ച മധൂർ സ്വദേശിയായ ഒരാൾക്ക് മാത്രമായിരുന്നു കോവിഡ്. 29 പേരാണ് ആകെ ചികിത്സയിലുള്ളത്. ഇവരിൽ ആറുപേർ ആസ്പത്രിയിലും ബാക്കിയുള്ളവർ വീട്ടിലുമാണ്.

2020 ഫെബ്രുവരി മൂന്നിനാണ് ജില്ലയിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. അന്ന് സംസ്ഥാനത്തുതന്നെ മൂന്നാമത്തെ പോസിറ്റീവ് കേസായിരുന്നു അത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരായുണ്ടായ ജില്ലയായിരുന്നു കസാർകോട്. ആദ്യ തരംഗത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള പഞ്ചായത്തായി ചെമ്മനാടും നഗരസഭയായി കാസർകോടും മാറി. 2020 ഏപ്രിലിൽ റെഡ്സോണിൽ പിടിച്ചിടേണ്ടിവന്നു ജില്ലയെ. ആരോഗ്യവകുപ്പും പോലീസും ജില്ലാ ഭരണകൂടവുമെല്ലാം കൈമെയ് മറന്ന് രംഗത്തിറങ്ങിയപ്പോൾ അതേവർഷം മേയ് 10-ന് കോവിഡ് പൂജ്യമായി. രണ്ടാം തരംഗത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടിവന്നു. മൂന്നാം തരംഗമായപ്പോൾ അത് അനിയന്ത്രിതമായി പെരുകി. കഴിഞ്ഞവർഷം മേയിൽ 24,000 രോഗികൾവരെ ചികിത്സയിലുണ്ടായിരുന്നു. അതേ സമയം ബ്ലാക്ക് ഫംഗസ്, ഒമിക്രോൺ കേസുകൾ എന്നിവ ജില്ലയിൽ അധികമുണ്ടായില്ല.
മൂന്നാം തരംഗത്തിൽ ആദ്യം തൊട്ടേ നേട്ടം
കോവിഡ് മൂന്നാം തരംഗത്തിൽ ജില്ലയ്ക്ക് ആദ്യം മുതൽക്കേ നേട്ടമായിരുന്നു. എ, ബി, സി കാറ്റഗറികളാക്കി ജില്ലകളെയും വിവിധ പ്രദേശങ്ങളെയും തിരിച്ചപ്പോൾ അതിലൊന്നും പെടാതെ കാസർകോട് നേട്ടം കൊയ്തു. ഈ കാറ്റഗറിയിൽപ്പെടാതിരുന്ന സംസ്ഥാനത്തെ ഏക ജില്ലയും കാസർകോട് തന്നെ. പ്രതിരോധമരുന്ന് നൽകുന്നതിലും മികച്ച പ്രകടനമാണ് ജില്ലാ ആരോഗ്യവകുപ്പ് നടത്തിയത്. ഏറ്റവുമൊടുവിൽ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പിന്റെ കാര്യമെടുത്താലും ഇതര ജില്ലകളെക്കാൾ മുന്നിലെത്താൻ കാസർകോടിന് കഴിഞ്ഞു
പേർക്ക് നെഗറ്റീവ്
ജില്ലയിൽ കോവിഡ് ബാധിതരായി ചികിത്സയിലുണ്ടായിരുന്ന 14 പേർ ചൊവ്വാഴ്ച നെഗറ്റീവായി. ഇതോടെ നെഗറ്റീവാകുന്നവരുടെ ആകെ എണ്ണം 1,64,973 ആയി. 1,66,503 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. ഇവരിൽ 1372 പേർ മരിച്ചു. 62 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 284 സാമ്പിളുകൾകൂടി പരശോധനയ്ക്ക് അയച്ചു. 93 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

