അർഹർ കാസറഗോട്ടും അളവ് കോഴിക്കോട്ടും

കാസറഗോഡ് : 2022 ഏപ്രിൽ 1 ന് രാവിലെ 8.30 മണി മുതൽ 11.30 മണി വരെ എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രവർത്തകർ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ പെരിയടുക്ക ജംഗ്ഷനിൽ 500 പേർ ചേർന്ന് മുഖ്യമന്ത്രിക്ക് പ്ലക്കാർഡ് കാണിച്ചുകൊണ്ട് സമാധാനപരമായി സമരം ചെയ്യും.
ആരോഗ്യ ദുരന്തത്തിന്റെയും ചികിത്സാ ദുരിതങ്ങളുടെയും പറുദീസയായി മാറിയ കാസറഗോഡിന്റെ തിരുമുറ്റത്ത് ഗവേഷണത്തിനും ചികിത്സക്കും അന്താരാഷ്ട്ര പ്രസിദ്ധമായ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന 200 ഏക്കർ ഭൂമിയിൽ വിശാലമായി പന്തലിക്കുന്ന മെഡിക്കൽ കോളേജുകളുടെ മെഡിക്കൽ കോളേജായ കേന്ദ്ര സർക്കാർ സ്ഥാപനം ഭൂമിയും രോഗികളും കൂടുതലുള്ള കാസറഗോഡ് ജില്ലയിൽ സ്ഥാപിക്കുന്നതിന് എയിംസ് പ്രൊപോസലിൽ കാസറഗോഡിന്റെ പേരും ചേർക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മൂന്നര വർഷങ്ങളായി തുടർന്ന് വരുന്ന നിരന്തര സമരത്തിന്റെ തുടർച്ചയായി 77(ഇന്ന്) ദിവസങ്ങളിലായി നടന്ന് വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ പശ്ചാത്തലത്തിലാണ് *”അർഹർ കാസറഗോട്ടും അളവ് കോഴിക്കോട്ടും❗എന്ന ശീർഷകത്തിൽ, പ്രൊപ്പോസലിൽ പേര് ചേർക്കാതിരിക്കാൻ ഞങ്ങൾ എന്ത് തെറ്റ് ചെയ്തു സർ ❓️”* എന്ന ചോദ്യവുമായി
മുഖ്യമന്ത്രിക്ക് മുന്നിൽ പ്ലക്കാർഡ് സമരം നടത്തുന്നത്.
2022 ഏപ്രിൽ 1 ന്
രാവിലെ 8.30 മുതൽ 11.30 വരെ മൊഗ്രാൽ പുത്തൂർ പെരിയടുക്ക ജംക്ഷനിൽ 500 പേർ ചേർന്നാണ് പ്ലക്കാർഡ് പിടിച്ച് മുഖ്യമന്ത്രിയെ വഴിയരികിൽ കാത്ത് നിൽക്കുക.
പോലീസിനെ ഉപയോഗിച്ച് സമരത്തെ മറക്കരുതെന്നും സമാധാനമായിട്ടാണ് പ്ലക്കാർഡ് സമരം സംഘടിപ്പിക്കുകയെന്നും കാസറഗോഡ് സബ് ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിനെ സംഘാടക സമിതി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 26 ന് എയിംസ് കൂട്ടായ്മ കാസറഗോഡ് പുതിയ ബസ്റ്റാൻഡിൽ നടത്തിയ ‘മുഖ്യമന്ത്രി കാണാൻ’ എന്ന പ്ലക്കാർഡ് സമരം പോലീസ് മതിൽ കെട്ടി മുഖ്യമന്ത്രിയുടെ കാഴ്ച മറച്ചിരുന്നു.
ജനക്ഷേമവും ആരോഗ്യ മേഖലയിലെ വികസനവും സംസ്ഥാന ഭരണ നേതാവിനോട് ജനാതിപത്യ അവകാശത്തോടെ മാന്യമായി ആവശ്യപ്പെടുന്ന സമര മാർഗ്ഗത്തിൽ തടസ്സം സൃഷ്ട്ടിക്കരുതെന്ന് അധികാരികളോട് ആവശ്യപ്പെടുകയാണ്. കാസറഗോഡ് വരുന്ന ഏപ്രിൽ 1 ന് എയിംസ് കൂട്ടായ്മ ഭാരവാഹികൾക്ക് കാണാൻ സമയം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംഘാടക സമിതി ഭാരവാഹികളായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, നാസർ ചെർക്കളം എന്നിവർ അറിയിച്ചു.

മുഖ്യമന്ത്രിക്ക് മുന്നിൽ വീണ്ടും എയിംസ് കൂട്ടായ്മ. ഏപ്രിൽ 1 ന് ചൗക്കി പെരിയടുക്കയിൽ പ്ലക്കാർഡ് സമരം.

