KSDLIVENEWS

Real news for everyone

എകെജി സെന്‍റര്‍ ആക്രമണം,കോണ്‍ഗ്രസുകാരെ സംശയമുണ്ട്,പക്ഷേ അന്വേഷണം നടത്തിയേ അറസ്റ്റ് ചെയ്യൂവെന്ന് എംഎം മണി

SHARE THIS ON

തിരുവനന്തപുരം: എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസുകാരെ സംശയമുണ്ടെന്ന് എം എം മണി. പക്ഷേ കൃത്യമായി അന്വേഷണം നടത്തിയ ശേഷമേ അറസ്റ്റ് ചെയ്യു.

അതാണ് സി പി എം നിലപാട്. അന്വേഷിക്കാതെ വേണമെങ്കില്‍ കോണ്‍ഗ്രസുകാരെ ജയിലിടാമായിരുന്നു. അത് പക്ഷേ ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യില്ല. കൃത്യമായ നിലപാട് ഉള്ള ആളാണ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെന്നും എം എം മണി പറഞ്ഞു. എ കെ ജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എം എം മണി

നിരപരാധികളെ പിടിച്ച്‌ ജയിലിലിടുന്ന ശീലം ഇടത് സര്‍ക്കാരിന് ഇല്ല. ആക്രമണത്തില്‍ കോണ്‍ഗ്രസുകാരെ ന്യായമായും സംശയമുണ്ട്. കെപിസിസി പ്രസിഡന്‍റ് തന്നെ പറഞ്ഞിട്ടുണ്ട് എകെജി സെന്‍റര്‍ ആക്രമിക്കുമെന്ന് , അതുകൊണ്ട് സംശയമുണ്ട്. പക്ഷെ ഊഹം വച്ച്‌ പ്രതിയെ ഉണ്ടാക്കില്ല, അത് സിപിഎമ്മീന്റെ ശീലം അല്ല. കെ സുധാകരന്‍ വന്ന ശേഷമാണ് നിയമം കയ്യിലെടുക്കുന്ന അവസ്ഥ ഉണ്ടായത്. നീതി ബോധമുള്ള കോണ്‍ഗ്രസുകാര്‍ക്ക് ഇത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ട് ഖേദം പ്രകടിപ്പിക്കാനുള്ള സാമാന്യ മര്യാദ പോലും കോണ്‍ഗ്രസ് നേതാക്കള്‍ കാണിച്ചില്ല.

ആവശ്യമുള്ളപ്പോള്‍ ഗാന്ധി ശിഷ്യരാവും . അല്ലാത്തപ്പോഴില്ല, നിങ്ങള്‍ ഇപ്പോള്‍ അങ്ങനെ സമാധാനത്തിന്‍റെ അപ്പോസ്തലന്‍മാരാകണ്ടെന്നും എം എം മണി പറഞ്ഞു. എന്‍റെ പേരില്‍ എന്തിനാ കേസ് എടുത്തത് ? തിരുവഞ്ചൂരായിരുന്നു അന്ന് ആഭ്യന്തര മന്ത്രി. ശ്രീകൃഷ്ണന്‍റെ നിറമുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്‍റെ സുഹൃത്ത് കൂടിയാണ്. തിരുവഞ്ചൂരിന്‍റെ കയ്യിലിരിപ്പും ശ്രീകൃഷ്ണന്‍റേത് പോലെ തന്നെ. പാതിരാത്രി വീട് വളഞ്ഞ് തന്നെ അറസ്റ്റ് ചെയ്തു. കോടതി പറഞ്ഞു തെളിവില്ലെന്ന്. ഇതൊന്നും താന്‍ മറക്കില്ല. എന്നിട്ട് തന്‍റെ നാട്ടില്‍ വന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചു. ഒരു ശല്യക്കാരനെ ഞങ്ങള്‍ ഒഴിവാക്കിയെന്ന്. തന്‍റെ നാട്ടില്‍ നിന്ന് , അതും ഇടുക്കിയില്‍ നിന്ന് തന്നെ മാറ്റാമെന്ന് , നടന്നതു തന്നെ – എം എം മണി പരിഹസിച്ചു.

കോഴികട്ടവന്‍റെ തലയില്‍ പപ്പു തപ്പി നോക്കും പോലെയാണ് വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയമെന്നും എം എം മണി പറഞ്ഞു. രാഷ്ട്രീയം പറയാം, പക്ഷെ വീട്ടിലുള്ളവരെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത് അമ്മയും പെങ്ങളും എല്ലാം എല്ലാവര്‍ക്കും ഉണ്ടെന്ന് ഓര്‍ക്കണം. എംഎം മണി പറഞ്ഞു. സെമി കേഡര്‍ എന്നാണ് സുധാകരന്‍ പറയുന്നത്, ഒരു സെമിയും സുധാകരന് അറിഞ്ഞു കൂടെന്നും എം എം മണി പറഞ്ഞു.

ഇതിനിടെ പോയിന്റ് ഓഫ് ഓഡറുമായി പ്രതിപക്ഷം രംഗത്തെത്തി. കെപിസിസി അധ്യക്ഷനെ കുറിച്ച്‌ പറഞ്ഞ അടിസ്ഥാന രഹിത ആരോപണങ്ങള്‍ നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പരിശോധിക്കാമെന്നായിരിന്നു സപീക്കറുടെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!