കൂസലില്ലാത്ത സജി പറഞ്ഞു കുടുങ്ങി, പരാമര്‍ശം സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധം

ആലപ്പുഴ: ‘എന്തു പ്രഹസനമാണു സജീ’ എന്ന് എതിരാളികൾ ചോദിച്ചാൽ കുലുങ്ങുന്നയാളല്ല സജി ചെറിയാൻ. കൂസലില്ലായ്മ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഇത്തവണ പക്ഷേ, ഭരണഘടനയെപ്പിടിച്ചുള്ള കളിയായതിനാൽ കാര്യങ്ങൾ കൈവിട്ടുപോയി. തന്റെ പതിവുരീതികൾ വിട്ട് തിരുത്തലുകളിലേക്കുപോകാൻ സജി ചെറിയാൻ നിർബന്ധിതനായി.
എം.എൽ.എ.യായിരുന്ന കെ.കെ. രാമചന്ദ്രൻനായരുടെ(കെ.കെ.ആർ.) നിര്യാണത്തിൽ അനുശോചിക്കാൻ ചേർന്ന യോഗത്തിൽ അദ്ദേഹമൊരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. ചെങ്ങന്നൂരിൽ ശോഭനാ ജോർജിനെ സ്വതന്ത്രസ്ഥാനാർഥിയായി രംഗത്തിറക്കിയതു താൻ തന്നെയാണെന്നും അത് കെ.കെ.ആറിന്റെ വിജയം ഉറപ്പാക്കാനായിരുന്നെന്നും അദ്ദേഹം വെച്ചുകാച്ചി. കെ.കെ.ആറിന്റെ അമരക്കാരനായിരുന്ന സജിക്കു പൊതുവേദിയിൽ ‘തിരഞ്ഞെടുപ്പുതന്ത്രം’ വെളിപ്പെടുത്താൻ ഒരു മടിയുമുണ്ടായില്ല. തിരഞ്ഞെടുപ്പിൽ ശോഭന 3966 വോട്ടുപിടിച്ചു. പി.സി. വിഷ്ണുനാഥിനെതിരേ രാമചന്ദ്രൻനായരുടെ വിജയം 7983 വോട്ടിനായിരുന്നു. ശോഭന പിന്നീട് എൽ.ഡി.എഫ്. സഹയാത്രികയായി.
ചെങ്ങന്നൂരിൽ ഇതുവരെയാർക്കും ലഭിക്കാത്ത ഭൂരിപക്ഷം നേടിയാണ് (32,093) ഇത്തവണ സജി ചെറിയാൻ വിജയിച്ചത്. അതിനുപിന്നിൽ അദ്ദേഹം നേതൃത്വംനൽകുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സ്ഥാപനത്തിന്റെ പ്രവർത്തനമികവുകൂടിയുണ്ടായിരുന്നു.

