ചേച്ചിയുടെ മൃതദേഹം കബർസ്ഥാനിലേക്ക് കൊണ്ടുപോകുമ്പോൾ കുഞ്ഞനിയൻ മുഹമ്മദ് കണ്ണീരോടെ നോക്കിനിന്നു

മാട്ടൂൽ: “എനിക്ക് ഇനി ആ മരുന്നുകൊണ്ട് ഉപകാരമില്ല. എന്റെ അനുജന് കിട്ടിയിട്ട് ഓൻ നടന്നാൽ മതി. ഓന് മരുന്ന് കിട്ടണം…” കുഞ്ഞനിയനെ രക്ഷിക്കാൻ സാമൂഹികമാധ്യമങ്ങളിലൂടെ സഹായം ആവശ്യപ്പെട്ട് കോടികൾ സ്വരുക്കൂട്ടിയ അഫ്ര അനുജന് ബാധിച്ച അതേ രോഗത്താൽ മരണത്തിന് കീഴടങ്ങി. സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ.) എന്ന ജനിതകരോഗം ബാധിച്ച പതിനഞ്ചുകാരി മാട്ടൂൽ സെൻട്രലിലെ അഫ്ര റഫീഖാണ് തിങ്കളാഴ്ച വിടപറഞ്ഞത്.
മാട്ടൂൽ സെൻട്രലിലെ പി.കെ. റഫീഖിന്റെയും പി.സി. മറിയുമ്മയുടെയും മൂത്ത മകളാണ് അഫ്ര. അഫ്രയുടെ അനുജൻ ഒന്നരവയസ്സുകാരൻ മുഹമ്മദിനും ഇതേ അസുഖമാണ്. മുഹമ്മദിന്റെ അസുഖം ഭേദമാകാൻ 18 കോടിയോളം രൂപ വിലയുള്ള മരുന്ന് ആവശ്യമായിരുന്നു. ആ മരുന്നുവാങ്ങി അനുജന്റെ ജീവൻ രക്ഷിക്കാൻ സഹായിക്കണമെന്ന് അഫ്ര ചക്രക്കസേരയിലിരുന്ന് വേദനയോടെ സാമൂഹികമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. തനിക്ക് ചികിത്സ വേണ്ടെന്നും അനുജന് അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുള്ള അഫ്രയുടെ അഭ്യർഥനയോട് ലോകം വൈകാരികതയോടെയാണ് സ്വീകരിച്ചത്. 46 കോടിയിലധികം രൂപയാണ് സുമനസ്സുകൾ വഴി അഫ്രയുടെ കണ്ണീരിന് ലഭിച്ചത്. ഇതിൽനിന്ന് മുഹമ്മദിന് മരുന്ന് ലഭ്യമാക്കി. അഫ്രയ്ക്കും ഇതേ മരുന്ന് നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ തിങ്കളാഴ്ച രാവിലെ അഞ്ചോടെയാണ് മരിച്ചത്. മരണസമയത്ത് മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മാട്ടൂൽ സഫ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. കഴിഞ്ഞ ബുധനാഴ്ചവരെ അഫ്ര സ്കൂളിൽ പോയിരുന്നു. വെള്ളിയാഴ്ച കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽപ്രവേശിപ്പിച്ചു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് തൊട്ടടുത്ത ദിവസം കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു

