കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപകനാശനഷ്ടം. തിരുവനന്തപുരത്ത് ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി. ഇടുക്കിയില്‍ വീടിടിയുകയും ചോറ്റാനിക്കര മണ്ണിടിഞ്ഞു വീഴുകയും ചെയ്തു. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചു. അടുത്ത രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരും. ഇടുക്കി കാഞ്ചിയാര്‍ കോഴിമലയിലാണ് കനത്ത മഴയില്‍ വീട് പൂര്‍ണമായും തകര്‍ന്നത്. കോഴിമല സ്വദേശി സുമേഷ് ഫിലിപ്പിന്റെ വീടാണ് തകര്‍ന്നുവീഴുകയായിരുന്നു. സുമേഷും ഭാര്യയും രണ്ടു മക്കളും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.ചോറ്റാനിക്കര കുരീക്കാട് ജനവാസകേന്ദ്രമായ കണിയാമലയില്‍ മണ്ണിടിച്ചിലുണ്ടായി. മുകള്‍ ഭാഗത്ത് അപകടാവസ്ഥയിലായ മതില് ഇടിഞ്ഞതോടെ മലയുടെ താഴെ താമസിക്കുന്ന കുടുംബങ്ങള്‍ ഭീതിയിലാണ്. കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ ഒരുക്കങ്ങൾ നടത്തിയ ഒരു പാടശേഖരത്തിൽ കൂടി മടവീണു. ഒട്ടനവധി പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. തിരുവനന്തപുരം വിതുര പൊന്നാംചുണ്ട് പാലത്തിലൂടെ സ്കൂട്ടറില്‍ പോയ ആള് നദിയില്‍ വീണു കാണാതായി. വിതുര കൊപ്പം ഹരി നിവാസില്‍ സോമനെയാണ് കാണാതായത്. വാമനപുരം നദിക്കു കുറുകെയുള്ള പാലത്തിലൂടെ പോകുന്ന സമയത്ത് ഒഴുക്കില്‍പെട്ടാണ് കാണാതായത്. സ്കൂബ ടീം അടക്കമുള്ള സംഘം തിരച്ചില്‍ തുടരുന്നു. സെപ്തംബറില്‍ നല്ല മഴ ലഭിച്ചെങ്കിലും 34 ശതമാനം മഴക്കുറവോടെയാണ് കാലവര്‍ഷ സീസണ് അവസാനിച്ചത്. അറബിക്കടലിലെ തീവ്രന്യൂനമര്‍ദം കരകയറിയതോടെ ശക്തി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശക്തി കുറയുമെങ്കിലും ഇടവേളകളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിനു വിലക്കുണ്ട്. സാധാരണ 271.1 മിമീറ്റര് മഴ കിട്ടേണ്ട സെപ്തംബറില്‍ ഇത്തവണ കിട്ടിയത് 415 .1 മില്ലിമീറ്റര്‍ മഴയാണ്. തുലാവര്‍ഷക്കാലത്ത് സാധാരണയില്‍ കൂടുതല്‍ മഴകിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം.

