KSDLIVENEWS

Real news for everyone

വിജിലന്‍സ് പിടിച്ചെടുത്ത പണം വിട്ടുകിട്ടാന്‍ കെ ‌എം ഷാജി 94.7 ലക്ഷം രൂപയുടെ ജാമ്യം നല്‍കണം

SHARE THIS ON

കൊച്ചി: പ്ലസ്ടു കോഴക്കേസില്‍ വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ഹൈക്കോടതി വിധി മുസ്ലിംലീഗ് നേതാവ് കെ എം ഷാജിക്ക് സാമ്ബത്തികമായും നിയമപരമായും ബാധ്യതയാകുമെന്ന് വിലയിരുത്തല്‍.

വിജിലന്‍സ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപയുടെ കറന്‍സി വിട്ടുകിട്ടാന്‍ 94.7 ലക്ഷം രൂപയുടെ ജാമ്യം നല്‍കണം. പിടിച്ചെടുത്ത കറന്‍സിയുടെ ഉറവിടം, അസ്വഭാവികമായ ആദായനികുതി, തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖകളുമായി പൊരുത്തക്കേട് തുടങ്ങിയവ കെഎം ഷാജിക്ക് നിയമപരമായ ബാധ്യതയും സൃഷ്ടിക്കും.

റെയ്ഡിലൂടെ വിജിലന്‍സ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ വിട്ടുകിട്ടാന്‍ കര്‍ശന ഉപാധികളാണ് ഹൈക്കോടതി കെ എം ഷാജിക്ക് നല്‍കിയത്. തുല്യതുകയുടെ ദേശസാല്‍കൃത ബാങ്ക് ഗാരന്റി, തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യം, വിചാരണ കോടതിയുടെ മുന്നില്‍ നല്‍കേണ്ടിവരുന്ന ഇരട്ടി തുകയുടെ ജാമ്യം. ബാങ്ക് ഗാരന്റിക്ക് നല്‍കേണ്ടി വരുന്ന സര്‍വീസ് ചാര്‍ജ്ജ് പ്രത്യേകം എന്നിവ കെ എം ഷാജി നല്‍കണം.

കെഎം ഷാജിക്ക് മേല്‍ വരുന്ന നിയമപരമായ ബാധ്യതകളാണ് അടുത്തത്. പിടിച്ചെടുത്ത കറന്‍സിയുടെ ഉറവിടം വിചാരണകോടതിക്ക് ബോധ്യപ്പെടണം. നികുതി നല്‍കാനുള്ള വരുമാനം ഇല്ലെന്നാണ് 2015 -2016, 2019-20 സാമ്ബത്തിക വര്‍ഷങ്ങളില്‍ ആദായനികുതി റിട്ടേണില്‍ കാണിച്ചത്. നികുതി ബാധ്യതയില്ലെന്ന് കാണിച്ചതിന്റെ തൊട്ടടുത്ത സാമ്ബത്തിക വര്‍ഷം കെഎം ഷാജി നികുതി നല്‍കിയത് 10.47 ലക്ഷം രൂപ. ഇത്രയും തുക പെട്ടെന്ന് നികുതി ബാധ്യതയായി വരുന്നത് ആശ്ചര്യകരമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കെഎം ഷാജി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകളിലെ പൊരുത്തക്കേടും വിജിലന്‍സ് കോടതി ചൂണ്ടിക്കാട്ടി. 47 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫണ്ടായി ലഭിച്ചന്നായിരുന്നു ഷാജിയുടെ വാദം. ഹാജരാക്കിയത് പക്ഷേ ആറ് ലക്ഷം രൂപയുടെ രസീത് മാത്രം. പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച പണവും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും വിജിലന്‍സ് കോടതി നിരീക്ഷിച്ചു. വിജിലന്‍സ് കോടതിയുടെ നിരീക്ഷണത്തിലും വിധിയിലും പിഴവുണ്ടെന്നായിരുന്നു കെ എം ഷാജിയുടെ ആക്ഷേപം. പിടിച്ചെടുത്ത തുകയുടെ ഉറവിടത്തില്‍ ഉള്‍പ്പടെ വിജിലന്‍സ് കോടതി പ്രഥമദൃഷ്ട്യാ സംശയങ്ങള്‍ പ്രകടിപ്പിച്ചതില്‍ പിഴവില്ലെന്നാണ് ഹൈക്കോടതിയുടെ വിധി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!