വിനോദസഞ്ചാരികളില്ല; ഇസ്രയേലിലെ ഹോട്ടല്‍ മുറികളില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഒഴിപ്പിക്കപ്പെട്ടവര്‍

ടെൽ അവീവ്: ഗാസ മുനമ്പിന് സമീപമുള്ള പ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിക്കുന്ന ജനങ്ങളെ പാർപ്പിക്കുന്നതിനായി ഇസ്രയേലിലെ ഹോട്ടൽ മുറികളില്‍ പകുതിയും ഉപയോഗിക്കുമെന്ന് ഹോട്ടൽ അസോസിയേഷൻ. ഇസ്രയേലിൽ 56000 ഹോട്ടൽ മുറികളുണ്ട്. ഇതിൽ 28000 മുറികളിലും ഒഴിപ്പിക്കപ്പെടുന്നവർക്ക് വേണ്ടി മാറ്റിവെക്കുമെന്ന് അസോസിയേഷൻ മേധാവി യേൽ ഡാനിയേലി പറഞ്ഞു. ലെബനനിനടുത്തുള്ള അതിർത്തി പട്ടണങ്ങളിൽ നിന്ന് 27,000 പേരെ കൂടി പ്രതീക്ഷിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഗാസ യുദ്ധം രൂക്ഷമായതോടെ ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ പ്രശ്നങ്ങള്‍ വർധിച്ചു. ഇവർക്ക് ഭക്ഷണം അടക്കമുള്ളവ ആവശ്യമാണെന്നും അവർ വ്യക്തമാക്കി. യുദ്ധം രൂക്ഷമായതോടെ രാജ്യത്തെ വിനോദസഞ്ചാര മേഖല തകർന്നടിഞ്ഞിരിക്കുകയാണ്. വിമാനക്കമ്പനികളിൽ പലതും ടെൽ അവീവിലേക്കുള്ള സർവീസ് നിർത്തിവച്ചു. അതിനിടെ, സൈന്യത്തിന്റെ ആവശ്യങ്ങൾക്ക് പണം അനുവദിക്കുന്നതിനാണ് രാജ്യത്തിന്റെ പ്രഥമ പരിഗണനയെന്ന് ബജറ്റ് ഡയറക്ടർ യോഗേവ് ഗാർഡോസ് പറഞ്ഞു.

