അനിശ്ചിതത്വം ; റാഫ ഇടനാഴി തുറന്നില്ല; അഭയാര്‍ഥി ക്യാമ്പുകളിലടക്കം ഗാസയിലെ 20 ലക്ഷം വരുന്ന ജനങ്ങളുടെ ജീവൻ നില നിർത്താനാവശ്യമായ ഭക്ഷണവും മരുന്നും വെള്ളവും തടയപ്പെട്ടിരിക്കുന്നു

കെയ്റോ/ഗാസ: ഇസ്രയേല്‍ ആക്രമണത്തില്‍ അഭയകേന്ദ്രങ്ങള്‍പോലും അരക്ഷിതമായ പലസ്തീൻ ജനതയ്ക്ക് ജീവൻ നിലനിര്‍ത്താനുള്ള സഹായങ്ങളും തടയുന്നു.
ഗാസ–- ഈജിപ്ത് അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലെ മരുന്നും ഭക്ഷണവും എന്ന് റാഫ ഇടനാഴി കടക്കുമെന്നതില്‍ അവ്യക്തത. വെള്ളിയാഴ്ച 20 ട്രക്കുകള്‍ ഗാസയിലേക്ക് പോകുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം നടപ്പായില്ല.
ഈജിപ്ത് വഴിതുറക്കുമെന്നും ഇസ്രയേല്‍ തടയില്ലെന്നുമായിരുന്നു ധാരണ. ഇത് നടപ്പാകാത്തത് എന്തുകൊണ്ടെന്നതില്‍ വ്യക്തത വരുത്താൻ ശ്രമിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഗാസയിലെ 20 ലക്ഷം ജനങ്ങളുടെ ജീവൻ നിലനിര്‍ത്താൻ ആവശ്യമായ വെള്ളവും ഭക്ഷണവും മരുന്നുമാണ് ഒരു മതിലിനിപ്പുറം തടയപ്പെട്ടിരിക്കുന്നത്.
ഇത് ജീവിതത്തിനും മരണത്തിനും ഇടയിലെ ഇടനാഴിയാണ്. ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച തുടരുകയാണെന്നും ഈജിപ്തിലെത്തി റാഫ ഇടനാഴി സന്ദര്‍ശിച്ചശേഷം ഗുട്ടെറസ് മാധ്യമങ്ങളോട് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ
ട്രക്കുകള്‍ അതിര്‍ത്തി കടക്കുമെന്നും യുഎൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന റോഡുകളും തടസമാണ്. ഇവ പരിഹരിക്കാൻ ഈജിപ്ത് ശ്രമംതുടങ്ങിയിട്ടുണ്ട്. ഇപ്പോഴും രാപ്പകലില്ലാതെ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. റാഫ ഇടനാഴി തുറക്കുന്നതോടെ ഗാസയില്‍നിന്ന് ഈജിപ്തിലേക്ക് അഭയാര്‍ഥി പ്രവാഹം ഉണ്ടാകുമെന്ന സ്ഥിതിയുമുണ്ട്. ചുരുങ്ങിയത് 2000 ട്രക്ക് അവശ്യ സാധനങ്ങള്‍ ഗാസയ്ക്ക് വേണമെന്ന് ലോകാരോഗ്യ സംഘടന അടിയന്തരസേവന ഡയറക്ടര്‍ മൈക്കിള്‍ റയാൻ പറഞ്ഞു.
അതിനിടെ, ഗാസയിലെ പുരാതന ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളി (സെയിന്റ് ഫൊര്‍ഫെരിയസ് പള്ളി) പരിസരത്ത് ഇസ്രയേല്‍ വ്യോമാക്രമണം ഉണ്ടായി. ക്രിസ്തുമത വിശ്വാസികളടക്കം അഞ്ഞൂറിലേറെപേര്‍ അഭയം തേടിയിരുന്ന പള്ളിക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ 18
പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അഭയാര്‍ഥിക്യാമ്ബുകളില്‍ ഭക്ഷണവും വെള്ളവും ഇല്ലാത്ത സ്ഥിതിയാണ്. ഇന്ധനവും മരുന്നുമില്ലാതെ ഗാസയില്‍ ഏഴ് പ്രധാന ആശുപത്രികളും 21 ആരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തന രഹിതമായെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖുദ്ര പറഞ്ഞു. മൊബൈല്‍ ടോര്‍ച്ചുകള്‍ തെളിച്ചാണ് ശസ്ത്രക്രിയകള്‍ നടത്തുന്നത്. മുറിവിന് വിനാഗിരിയാണ് ഡോക്ടര്‍മാര്‍ മരുന്നായി ഉപയോഗിക്കുന്നത്.
1524 കുട്ടികള്‍
കൊല്ലപ്പെട്ടു
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയി. ഇതില്‍ 1524 പേര്‍ കുട്ടികളും 1000 പേര്‍ സ്ത്രീകളുമാണ്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 81 പേരും കൊല്ലപ്പെട്ടു. 720 കുട്ടികള്‍ ഉള്‍പ്പെടെ 1400 പേരെ കാണാതായി.

