KSDLIVENEWS

Real news for everyone

യു.എന്നിനെതിരെ കടുത്ത നടപടികളുമായി ഇസ്രായേല്‍; ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിച്ചു

SHARE THIS ON



ജറുസലേം: ഇസ്രായേലിനെതിരായ അന്റോണിയോ ഗുട്ടറസിന്റെ പ്രസ്താവനക്ക് പിന്നാലെ ഐക്യരാഷ്ട്ര സഭക്കെതിരെ കടുത്ത നിലപാടുമായി ഇസ്രായേല്‍.

യു.എൻ ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിക്കാനാണ് തീരുമാനം. അന്താരാഷ്ട്ര സമ്മര്‍ദം മുറുകുമ്ബോഴും വൻശക്തി രാജ്യങ്ങളുടെ പിന്തുണയോടെ ആക്രമണത്തിന് ആക്കംകൂട്ടുകയാണ് ഇസ്രായേല്‍.

ആസ്ത്രേലിയയുടെ രണ്ട് യുദ്ധവിമാനങ്ങള്‍കൂടി പശ്ചിമേഷ്യയിലേക്ക്പുറപ്പെട്ടു. സിറിയയിലെ സേനാ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചു.

ഹമാസിന്റെ ഇസ്രായേല്‍ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ല എന്നാണ് അന്റോണിയോ ഗുട്ടറസ് തുറന്നടിച്ചത്. 56 വര്‍ഷം ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിനാണ് ഫലസ്തീൻ വിധേയമായതെന്നും യു.എൻ സെക്രട്ടറി ജനറല്‍ പറഞ്ഞു. ഈ പ്രസ്താവനക്ക് പിന്നാലെയാണ് ഇസ്രായേല്‍ യുഎന്നിനെതിരെ നിലപാട് കടുപ്പിച്ചത്. ഐക്യ രാഷ്ട്രസഭയെ ഒരു പാഠം പഠിപ്പിക്കണമെന്നും അണ്ടര്‍ സെക്രട്ടറി മാര്‍ക് ഗ്രിഫ്തീന് വിസ നിഷേധിച്ചുവെന്നും ഇസ്രയേല്‍ അംബാസഡര്‍ പറഞ്ഞു.

അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് അറബ് രാജ്യങ്ങളായ സൗദി, ഈജിപ്ത്, ജോര്‍ദാൻ, യുഎഇ എന്നിവ അസംബ്ലിയില്‍ നിലപാട് എടുത്തു. ഗസ്സയിലേക്ക് മരുന്നും ഇന്ധനവും എത്തിക്കാൻ വെടിനിര്‍ത്തണമെന്ന് ലോകാരോഗ്യസംഘടനയും ആവശ്യപ്പെട്ടു. യു.എസ് സ്റ്റേറ്റ്സെക്രട്ടറി ആന്റണി ബ്ലിങ്കനും അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് പറഞ്ഞു.

എന്നാല്‍, ഇസ്രായേല്‍ വിദേശകാര്യമന്ത്രി വെടിനിര്‍ത്തല്‍ ആവശ്യം തള്ളി. സംഘര്‍ഷം ലഘൂകരിക്കണം എന്ന അന്താരാഷ്ട്ര നിലപാടിന് ഒപ്പമാണ് തങ്ങളെന്ന് ഇന്ത്യ, യു.എന്നില്‍ വ്യക്തമാക്കി. ഫലസ്തീനിലേക്ക് 38 ടണ്‍ അവശ്യവസ്തുക്കള്‍ എത്തിച്ചുവെന്ന് ഇന്ത്യൻ പ്രതിനിധി ആര്‍.രവീന്ദ്ര പറഞ്ഞു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ ഗസ്സയിലേക്ക് മരുന്നും ഇന്ധനവും എത്തിക്കാനുള്ള അന്താരാഷ്ട്ര മുറവിളികള്‍ക്ക് ചെവികൊടുക്കാതെ സേനാവിന്യാസം ശക്തമാക്കുകയാണ് ഇസ്രായേല്‍. കൂടുതല്‍ സേനയെ രംഗത്തിറക്കുമെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടെ ആസ്ത്രേലിയൻ സൈന്യവും മേഖലയിലേക്ക് എത്തുകയാണ്. രണ്ട് ആസ്ത്രേലിയൻ പോര്‍ വിമാനങ്ങള്‍ പശ്ചിമേഷ്യലേക്ക് എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!