KSDLIVENEWS

Real news for everyone

സ്വർണക്കടത്ത്: സ്വപ്നയ്ക്ക് പിഴ 6 കോടി, ശിവശങ്കറിന് 50 ലക്ഷം; 44 പ്രതികൾ ആകെ അടയ്ക്കേണ്ടത് 66.60 കോടി

SHARE THIS ON

കണ്ണൂർ: നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടയ്ക്കണമെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവ്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പ്രതികൾക്ക് ആകെ 66.60 കോടി രൂപയാണു പിഴ ചുമത്തിയത്.

2020 ജൂലൈ 5നു തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്നു 14.82 കോടി രൂപ വിലവരുന്ന 30.245 കിലോഗ്രാം കള്ളക്കടത്തു സ്വർണം  പിടിച്ചെടുത്ത കേസിലെ കസ്റ്റംസ് നടപടിക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ്. 

യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി, പി.എസ്.സരിത്, സന്ദീപ് നായർ, കെ.ടി.റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴയടയ്ക്കണം. 

കസ്റ്റംസ് ബ്രോക്കറായ കപ്പിത്താൻ ഏജൻസീസ് 4 കോടി രൂപയും ഫൈസൽ ഫരീദ്, പി.മുഹമ്മദ് ഷാഫി, ഇ.സെയ്തലവി, ടി.എം.സംജു എന്നിവർ 2.5 കോടി രൂപ വീതവും സ്വപ്നയുടെ ഭർത്താവ് എസ്.ജയശങ്കർ, റബിൻസ് ഹമീദ് എന്നിവർ 2 കോടി രൂപ വീതവും പിഴയടയ്ക്കണം. 

എ. എം.ജലാൽ, പി.ടി.അബ്ദു, ടി.എം.മുഹമ്മദ് അൻവർ, പി.ടി.അഹമ്മദ്കുട്ടി, മുഹമ്മദ് മൻസൂർ എന്നിവർക്ക് 1.5 കോടി രൂപ വീതവും മുഹമ്മദ് ഷമീമിന് ഒരു കോടി രൂപയുമാണു പിഴ. മറ്റു പ്രതികൾക്ക് 2 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ പിഴ ചുമത്തിയിട്ടുണ്ട്.

പിടിച്ചെടുത്ത 30 കിലോഗ്രാം സ്വർണത്തിനു പുറമേ, നയതന്ത്ര ബാഗേജ് കള്ളക്കടത്തു സംഘം 2019 നവംബറിനും 2020 മാർച്ചിനും ഇടയിൽ 46.50 കോടി രൂപ വിലവരുന്ന 136.828 കിലോഗ്രാം സ്വർണം കടത്തിയെന്നു സാഹചര്യത്തെളിവുകളിൽനിന്നു വ്യക്തമാണെന്ന് ഉത്തരവിലുണ്ട്. 

പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവിനെതിരെ പ്രതികൾക്കു കസ്റ്റംസ് എക്സൈസ് ആൻഡ് സർവീസ് ടാക്സ് അപ്‌ലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം. കേസിൽ, കസ്റ്റംസ് നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ പരാതി കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!