KSDLIVENEWS

Real news for everyone

നെെറ്റ് ലെെഫ് എന്നാൽ മദ്യപിച്ച് എന്തും ചെയ്യാമെന്നല്ല, ആവർത്തിച്ചാൽ നിയന്ത്രണം കടുപ്പിക്കും- ഡിസിപി

SHARE THIS ON

തിരുവനന്തപുരം: നൈറ്റ് ലൈഫ് എന്നാല്‍ മദ്യപിച്ച് എന്തും ചെയ്യാമെന്നതല്ലെന്ന് തിരുവനന്തപുരം ഡി.സി.പി സി.എച്ച്‌ നാഗരാജു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ നിയന്ത്രണങ്ങളും കടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാനവീയം വിഥിയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ കൂടുമ്പോള്‍ ഇത്തരം ചില സംഭവങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കണം. അതിനോട് കൃത്യമായി പ്രതികരിക്കുകയും ചെയ്തു. ഈ രീതിയിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയന്ത്രണങ്ങളും വർധിപ്പിക്കും. നാളെ ചിലപ്പോള്‍ ബ്രത്ത് അനലൈസേര്‍സ് വയ്ക്കുന്ന സാഹചര്യമുണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നൈറ്റ് ലൈഫിന്റെ ആദ്യ ഓപ്ഷന്‍ ഷോപ്പിങാണ്. രാത്രി മുഴുവന്‍ ആളുകള്‍ക്ക് ഇറങ്ങി മാര്‍ക്കറ്റില്‍ കറങ്ങാം. സാധനങ്ങള്‍ വാങ്ങാം. രണ്ടാമത്തേത് വിനോദങ്ങളാണ്. ജനങ്ങള്‍ക്ക് സിനിമ കാണാം. ഷോ പെര്‍ഫോം ചെയ്യാം. നൈറ്റ് ലൈഫിലേക്ക് എല്ലാത്തരത്തിലുമുള്ള ആളുകളും വരണം. കുട്ടികളും കുടുംബവും സ്ത്രീകളും യുവാക്കളും പ്രായമായവരും പ്രദേശത്തേക്ക് വരേണ്ടതുണ്ട്. ഒരാളുടെ സന്തോഷം മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ പാടില്ലെന്ന് മാത്രം. മാനവീയം മാത്രമല്ല, സിറ്റി മുഴുവന്‍ ഈ രീതിയില്‍ നെെറ്റ് ലെെഫ് കേന്ദ്രങ്ങളാക്കാൻ സാധിക്കും. ഈയിടയ്ക്ക് ഒന്നുരണ്ട് സംഭവങ്ങളുണ്ടായിരുന്നു. ഇത് തുടക്കമായതിനാലാണ്. ഈ സംഭവത്തിലെ ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിലെ നിയമങ്ങള്‍ പ്രകാരം രാത്രി പത്ത് മണിക്ക് ശേഷം മൈക്കുകളും ഡ്രംസും ഉപയോഗിക്കാന്‍ പാടില്ല. അവിടെ അടുത്ത് കുടുംബമായി താമസിക്കുന്നവരുണ്ട്, അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തെ നൈറ്റ് ലൈഫ് സെന്ററായ മാനവീയം വീഥിയില്‍ പോലീസിനുനേരെ കല്ലെറിഞ്ഞിരുന്നു. കല്ലേറിൽ ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!