1 മിനിറ്റും 30 സെക്കന്‍ഡും; ആക്രമിച്ചത് സ്ഥലം കൃത്യമായി അറിയുന്ന, പരിശീലനം ലഭിച്ചയാള്‍

തിരുവനന്തപുരം∙ സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവുള്ളയാളാണ് എകെജി സെന്ററിനു നേരെയുള്ള അക്രമത്തിനു പിന്നിലെന്നു പൊലീസ്. ഒരു മിനിറ്റും 32 സെക്കൻഡുമാണ് പരിസരം നിരീക്ഷിക്കുന്നതിനും ബോംബെറിയുന്നതിനും അക്രമി എടുത്തത്. ബോംബെറിഞ്ഞ ആളുടെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നു. ബോംബെറിഞ്ഞ സമയത്ത് മറ്റൊരു ബൈക്ക് എകെജി സെന്ററിനു മുന്നിലെ ഇടറോഡിലൂടെ കടന്നു പോയതാണ് മറ്റു ആളുകളുടെ പങ്ക് ബലപ്പെടുത്തുന്നത്. സ്ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോൾ ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരാണ് പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു.

