കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടി, കൈവിരല്‍ അറ്റു; കടന്നുകളഞ്ഞ ഭർത്താവിനുവേണ്ടി തിരച്ചില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയേയും ഭാര്യാമാതാവിനെയും ഭർത്താവ് വെട്ടിപരിക്കേപ്പിച്ചു. കോടഞ്ചേരി പാറമല സ്വദേശി ബിന്ദു, മാതാവ് ഉണ്ണ്യാത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബുവാണ് ആക്രമണം നടത്തിയത്.
നാളുകളായി കുടുംബപ്രശ്‌നങ്ങള്‍ പതിവാണ്. ഷിബു കുറച്ചു നാളായി ഇവരില്‍ നിന്നും അകന്നു താമസിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെ സ്ഥലത്തെത്തി വീടിനു സമീപം ഒളിച്ചിരുന്ന ശേഷം ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമത്തിനു ശേഷം ഇയാള്‍ കടന്നു കളഞ്ഞു.
ബിന്ദുവിന്റെ തലയ്ക്കും തോളിനും കൈയ്ക്കുമാണ് പരിക്കേറ്റത്. അക്രമം തടയാന്‍ ശ്രമിച്ച ഉണ്ണ്യാതയുടെ ഒരു വിരല്‍ അറ്റു പോയി. താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതിനും മുമ്പ് ഷിബുവിനെതിരെ ബിന്ദു പോലീസില്‍ പരാതിപ്പെട്ടിരുന്നു. കോടഞ്ചേരി പോലീസ് ഷിബുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. ഇരുവര്‍ക്കും വേണ്ട എല്ലാ നിയമസഹായങ്ങളും നല്‍കുമെന്ന് പഞ്ചായത്തും അറിയിച്ചിട്ടുണ്ട്.

