ഇസ്രയേലിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാൻ മോദി സർക്കാർ സൗകര്യമൊരുക്കി; വിമർശനവുമായി ഖാർഗെ

ന്യൂഡൽഹി: മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇസ്രയേലിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാൻ മോദി സർക്കാർ സൗകര്യമൊരുക്കുകയാണെന്ന് ഖാർഗെ വിമർശിച്ചു. സർക്കാരിൻ്റെ നാഷണൽ സ്‌കിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (എൻ.എസ്.ഡി.സി.) വഴി ഏകദേശം 15,000 ഇന്ത്യക്കാരെ ഇസ്രയേലിലേക്ക് അയയ്‌ക്കുന്നുണ്ടെന്നും എക്‌സിലെ പോസ്റ്റിൽ ഖാർഗെ അവകാശപ്പെട്ടു.
ഇന്ത്യൻ യുവാക്കളെ വ്യാജരേഖ ചമച്ച് കബളിപ്പിച്ച് റഷ്യ-യുക്രൈൻ യുദ്ധത്തിൽ ചേർത്തു. പലർക്കും ജീവനും നഷ്ടപ്പെട്ടു. മോദി സർക്കാരിൻ്റെ യുവജന വിരുദ്ധ നയങ്ങളും തൊഴിലില്ലായ്മയുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു. അഭ്യസ്തവിദ്യരായ യുവാക്കൾ ഉയർന്ന ശമ്പളത്തിനായി തങ്ങളുടെ ജീവൻ പണയപ്പെടുത്തി യുദ്ധഭീതിയുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യാൻ തയ്യാറാണെന്നതാണ് വസ്തുതയെന്ന് പ്രധാനമന്ത്രിയെ എക്സിൽ ടാഗ്ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്വന്തം പരാജയങ്ങൾ മറയ്ക്കാനുള്ള വ്യാജ മറുപടികളല്ലാതെ മറ്റൊന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു. ഈ സംഘർഷ മേഖലകളിൽ ജോലി തേടാൻ നിർബന്ധിതരാകുന്ന ഹരിയാണയിലെ യുവാക്കൾ നാളെ ബിജെപിക്ക് ഉചിതമായ മറുപടി നൽകുമെന്നും ഖാർഗെ പറഞ്ഞു.

