ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ; 20,000 കി.മീ പറക്കും സ്കൈഫാൾ, ഉന്നം യുഎസ്

മോസ്കോ∙ യുക്രെയ്ൻ യുദ്ധത്തിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളുടെയും പശ്ചാത്തലത്തിൽ പുതിയ ആണവ മിസൈൽ വിജയകരമായി പരീക്ഷിച്ച് റഷ്യ. ലോകത്തെ ഏറ്റവും ശക്തവും വേഗമേറിയതുമെന്ന് അവകാശപ്പെടുന്ന ബ്യൂറെവെസ്റ്റ്നിക് എന്ന ‘സ്കൈഫാൾ’ മിസൈലാണു റഷ്യ പരീക്ഷിച്ചത്. നാറ്റോ നൽകിയതാണു ‘സ്കൈഫാൾ’ എന്ന പേര്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ 2018ൽ തന്നെ ഈ മിസൈലിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. യുദ്ധതന്ത്രത്തിൽ മേധാവിത്വം തുടരാൻ ഇതു റഷ്യയെ സഹായിക്കുമെന്നു പുട്ടിൻ പറഞ്ഞു. ആണവോർജത്തിൽ പ്രവർത്തിക്കുന്ന, ആണവ പോർമുന വഹിക്കാനാകുന്ന ക്രൂസ് മിസൈലാണിത്. 20,000 കിലോമീറ്ററിലേറെ ദൂരം പിന്നിടാൻ ശേഷിയുള്ളതാണു ‘സ്കൈഫാൾ’ മിസൈലെന്നാണ് ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ റിപ്പോർട്ട്. റഷ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു യുഎസിനെ ലക്ഷ്യമിടാൻ മിസൈലിനു സാധിക്കും. 50–100 മീറ്റർ താഴ്‍ന്നു പറക്കുന്ന മിസൈലിനു വ്യോമപ്രതിരോധ റഡാർ സംവിധാനങ്ങളെ മറികടന്നു ലക്ഷ്യത്തിലെത്താം എന്നതും പ്രത്യേകതയാണ്. സ്ഥിരതയുള്ള മനസ്സുള്ളവരാരും റഷ്യയ്ക്കെതിരെ ആണവായുധം ഉപയോഗിക്കില്ലെന്നു സ്കൈഫാൾ കരുത്തിനെ സൂചിപ്പിച്ച് പുട്ടിൻ അഭിപ്രായപ്പെട്ടു.

