കമ്പിവടികൊണ്ട് അച്ഛന്റെ ക്രൂരമർദനം, കളനാശിനി വായിലൊഴിച്ചു; ഫാത്തിമ മരണത്തോട് മല്ലിട്ടത് 10 ദിവസം

കൊച്ചി∙ ആലുവയില്‍ പത്താം ക്ലാസുകാരിയെ പിതാവ് വിഷം കുടിപ്പിച്ചും കമ്പിവടികൊണ്ട് മര്‍ദിച്ചും കൊലപ്പെടുത്തിയത് ഇതര മതസ്ഥനുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും തയാറാവാത്തതിനെ തുടര്‍ന്ന്. അത്യാസന്ന നിലയിൽ 10 ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലുവ കരുമാലൂർ മറിയപ്പടി ഐക്കരക്കുടി വീട്ടിൽ ഫാത്തിമ (14) ഇന്നലെയാണ് മരണത്തിനു കീഴടങ്ങിയത്. പിതാവ് അബീസിനെ (43) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 29ന് രാവിലെയാണ് സംഭവമുണ്ടായത്. പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ അബീസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. തയാറാകാത്തതിനെ തുടര്‍ന്ന് ആദ്യം കമ്പി വടികൊണ്ട് അടിക്കുകയും പിന്നീട് വീട്ടില്‍ സൂക്ഷിച്ചിരുന്ന കളനാശിനി വായില്‍ നിര്‍ബന്ധിച്ച് ഒഴിക്കുകയുമായിരുന്നു. പെൺകുട്ടി കളനാശിനി തുപ്പിക്കളയാൻ ശ്രമിച്ചെങ്കിലും പിന്നീട് ഛർദിച്ച് അവശയായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷം ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. അന്നു മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ADVERTISEMENT Interested in advertising in this spot? Contact Us ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ അമ്മയും ബന്ധുക്കളുമാണ് ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയുടെ മൊഴി മജിസ്ട്രേട്ട് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. അച്ഛന്‍ ബലംപ്രയോഗിച്ച് വിഷം വായില്‍ ഒഴിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി മജിസ്ട്രേറ്റിന് നൽകിയ മൊഴി. മാതാവിന്റെയും ബന്ധുക്കളുടെയും മൊഴിയുമെടുത്തിരുന്നു. നവംബർ ഒന്നിനു കേസ് റജിസ്റ്റർ ചെയ്ത ആലങ്ങാട് പൊലീസ് അന്നു തന്നെ അബീസിനെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന പ്രതിയെ ആലുവ വെസ്റ്റ് പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. ചോദ്യം ചെയ്തുവരുമ്പോഴാണ് പെണ്‍കുട്ടിയുടെ അന്ത്യം സംഭവിച്ചത്. കളനാശിനി വലിയ അളവില്‍ അകത്ത് ചെന്നതോടെ കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റ്മോർട്ടം നടത്തും”

