ലോകകപ്പ് അർജന്റീന നേടണമെന്നാണ് ആഗ്രഹമെന്ന് നെതന്യാഹു; കാരണം മെസ്സിയല്ല, മറ്റൊരാൾ

ജെറുസലേം: ലോകകപ്പ് ഫുട്ബോൾ കിരീടം അർജന്റീന നേടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ‘മോജോ പോഡ്കാസ്റ്റ്’ എന്ന ഇസ്രായേലി പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. എന്നാൽ അർജന്റീനയെ പിന്തുണയക്കാൻ കാരണം സൂപ്പർ താരം മെസ്സിയല്ല, മറിച്ച് അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് ആണെന്നും നെതന്യാഹു പറഞ്ഞു.
ലോകകപ്പിൽ അർജന്റീനയെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ ഉണ്ടായ മറുപടിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്…
അവതാരകൻ: മെസ്സി കാരണമാണോ?
നെതന്യാഹു: അല്ല, മെസ്സിക്കും മുമ്പേ മിലെയ് ഉള്ളതുകൊണ്ട്! അർജന്റീനയുടെ പ്രസിഡന്റ്… അദ്ദേഹം ഒരു സൂപ്പർസ്റ്റാറാണ്.
വെറുമൊരു കായികപരമായ താത്പര്യത്തിനപ്പുറം ഇസ്രായേലും അർജന്റീനയും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ ബന്ധമാണ് ഇതിലൂടെ നെതന്യാഹു വ്യക്തമാക്കിയത്. അർജന്റീനൻ പ്രസിഡന്റ് ഹാവിയർ മിലെയ് അധികാരത്തിൽ വന്നതുമുതൽ ഇസ്രായേലിന് അന്താരാഷ്ട്ര തലത്തിൽ വലിയ പിന്തുണയാണ് നൽകുന്നത്. തീവ്ര വലതുപക്ഷ നിലപാടുള്ള നേതാവാണ് മിലെ.
മിലെയുടെ ഇസ്രായേൽ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ നിലപാടുകളെ നെതന്യാഹു പരസ്യമായി പ്രശംസിക്കുകയും ഇരുരാജ്യങ്ങളും തമ്മിൽ ‘ഐസക് കരാറുകളിൽ’ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇസ്രായേലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച അന്താരാഷ്ട്ര കൂട്ടായ്മയാണ് ‘ഐസക് കരാറുകൾ’

