യുഡിഎഫ് സഖ്യം വിട്ടു: ഒറ്റയ്ക്ക് മത്സരിക്കാന്‍ വെല്‍ഫയര്‍ പാര്‍ട്ടി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യത്തിനില്ലെന്ന് വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം പറഞ്ഞു. മതേതര പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം കോഴിക്കോട്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ മാത്രമാണ് നീക്കുപോക്കെന്ന് വെൽഫയർ പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പിനെയും പാർലമെന്റ് തിരഞ്ഞെടുപ്പിനെയും തികച്ചും വ്യത്യസ്തമായാണ് പാർട്ടി കാണുന്നത്. വെൽഫയർ പാട്ടി ഒരു മുന്നണിയുടേയും ഭാഗമല്ല. ആ ആവശ്യം ആരോടും ഉന്നയിച്ചിട്ടുമില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. ഇപ്പോൾത്തന്നെ ബൂത്തുതല പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ അണികൾക്ക് നൽകിക്കഴിഞ്ഞു. പാർട്ടി ആലോചിച്ച ശേഷമാകും എവിടെയൊക്കെ മത്സരിക്കണം, എത്ര സ്ഥാനാർഥികളെ നിർത്തണം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുക. കഴിഞ്ഞ തവണ 40 സീറ്റുകളിലാണ് മത്സരിച്ചത്. ഇപ്പോഴൊത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ടായിരിക്കും ഇത്തവണ മത്സരിക്കുകയെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി.
മതേതര സ്വഭാവമുള്ള പാർട്ടികളുടെ പിന്തുണ സ്വീകരിക്കും. രണ്ടു മുന്നണികളെയും മതേതര മുന്നണികൾ എന്ന നിലയിലാണ് കാണുന്നത്. നിലവിൽ ആരുമായും ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

