ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വ്യാഴാഴ്ച മുതല്‍ ടൂറിസ്റ്റ് വിസയില്‍ മാലദ്വീപില്‍ പ്രവേശിക്കാം

ന്യൂഡൽഹി: പ്രവാസികൾക്കും മറ്റു യാത്രക്കാർക്കും ആശ്വാസമായി ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിവിധ രാജ്യങ്ങൾ വിലക്ക് നീക്കാൻ തുടങ്ങി. ജർമനിക്ക് ശേഷം ഇന്ത്യൻ യാത്രികർക്ക് മാലദ്വീപും അതിർത്തി തുറന്ന് നൽകാൻ തീരുമാനിച്ചു. ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ജൂലായ് 15 മുതൽ മാലദ്വീപിൽ പ്രവേശിക്കാം. വ്യാഴാഴ്ച മുംബൈ, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് മാലദ്വീപ് തലസ്ഥാനമായ മാലിയിലേക്ക് വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് ഗോ എയർ അറിയിച്ചു. കൊച്ചിയിൽ നിന്ന് ഇൻഡിഗോയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ നേരത്തെ നിരവധി പ്രവാസികൾ മാലദ്വീപ് വഴി പോയിരുന്നു. കോവിഡ് രൂക്ഷമായതിനെ തുടർന്ന് പിന്നീട് മാലദ്വീപും ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു. മാലദ്വീപിൽ പ്രവേശിക്കുന്നിതിനുള്ള നിയമങ്ങൾ മാലദ്വീപിൽ എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീനില്ല അന്തർദേശീയ യാത്രക്കാർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കോവിഡ് ആർടി-പിസിആർ നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കേണ്ടതുണ്ട്. പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് മാലദ്വീപ് ഇമിഗ്രേഷൻ പോർട്ടലിൽ ആരോഗ്യ സ്ഥിതി സംബന്ധിച്ച ഫോം പൂരിപ്പിക്കേണ്ടത് നിർബന്ധമാണ്. ഹോട്ടൽ ബുക്കിങ് സംബന്ധിച്ച വിവരങ്ങളും മടങ്ങി പോക്കിനുള്ള ടിക്കറ്റും കൈയിൽ വേണം

