ബിജെപി അനുഭാവിയുടെ സംഘടനയെ ശുപാര്‍ശ ചെയ്തു’; എംഎല്‍എ ഐബി സതീഷിനോട് വിശദീകരണം തേടി സിപിഎം

തിരുവനന്തപുരം: ഐബി സതീഷ് എംഎല്‍എയോട് (IB Sathish MLA) വിശദീകരണം തേടി സിപിഎം ജില്ലാ കമ്മിറ്റി. ബിജെപി ബന്ധമുള്ള സംഘടനയെ സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് (Sports Council Affiliation) ശുപാര്‍ശ ചെയ്തതിനാണ് നടപടി. ബിജെപി അനുഭാവിയുടെ സംഘടനയെ ശുപാര്‍ശ ചെയ്തതില്‍ രക്തസാക്ഷി വിഷ്ണുവിൻ്റെ കുടുംബത്തിൽ നിന്ന് പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നവംബറിലാണ് വിശദീകരണം തേടിയത്. എന്നാല്‍ വിശദീകരണം തേടിയതല്ലാതെ തുടര്‍നടപടികളൊന്നും ജില്ലാ നേതൃത്വം സ്വീകരിച്ചിട്ടില്ല.
ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് തലസ്ഥാനത്തെ സിപിഎമ്മിലെ പടലപ്പിണക്കങ്ങള്‍ മറ നീക്കി പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നിന്നെന്ന് ആരോപിച്ച് ജില്ലാ സെക്രട്ടേറിയറ്റംഗം വി കെ മധുവിനെ ജില്ലാ കമ്മിറ്റിയിലേക്ക് നേരത്തെ തരം താഴ്ത്തിയിരുന്നു. നടപടിക്ക് ശേഷം പാര്‍ട്ടി പരിപാടികള്‍ പോലും തന്നെ അറിയിക്കുന്നില്ലെന്ന് വി കെ മധു സംസ്ഥാന കമ്മിറ്റിക്ക് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. തനിക്ക് അനുകൂലമായി സംസാരിച്ച നേതാക്കള്‍ക്കെതിരെ പ്രതികാര ബുദ്ധിയോടെ നടപടിയെടുക്കുന്നെന്നും വി കെ മധു ആരോപിച്ചിരുന്നു. പിന്നാലെ വി കെ മധു അനുകൂലിയായ കാട്ടാക്കട എംഎല്‍എ ഐ ബി സതിഷിനോട് ജില്ലാ കമ്മിറ്റി വിശദീകരണം ചോദിച്ചു.
കാട്ടാക്കടയിലെ ബിജെപി അനുഭാവിയുടെ സംഘടനയെ സ്പോർട്സ് കൗൺസിലിന്റെ അഫിലിയേഷന് ശുപാർശ ചെയ്തതിന്റെ പേരിലാണ് വിശദീകരണം ആരാഞ്ഞത്. അതേസമയം ഈ സംഘടനയെ ശുപാര്‍ശ ചെയ്ത മറ്റ് രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളോട് എന്തുകൊണ്ട് വിശദീകരണം ആവശ്യപ്പെട്ടില്ലെന്ന് സതീഷ് ചോദിക്കുന്നു. ഐബി സതീഷിനെ ആനാവൂര്‍ പക്ഷത്തേക്ക് കൊണ്ട് വരാനുള്ള ആലോചയുടെ ഭാഗമായാണ് വിശദീകരണം ചോദിച്ചതെന്നും പരാതിയുണ്ട്. വിഭാഗീയത അവസാനിച്ചുവെന്ന് പറയുമ്പോഴും തലസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ പല തട്ടില്‍ നിന്ന് ആരോപണവും പരാതിയും ഉന്നയിക്കുന്നത് പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്

