KSDLIVENEWS

Real news for everyone

പ്രതിപക്ഷത്തെ ആരുനയിക്കും; ചെന്നിത്തല പിന്‍വാങ്ങിയാല്‍ സതീശനോ?, യോഗം ബുധനാഴ്ച

SHARE THIS ON

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ എം.എൽ.എ.മാരുടെ മനസ്സറിയാൻ ഹൈക്കമാൻഡ് പ്രതിനിധികൾ ബുധനാഴ്ചയെത്തും. ഘടകകക്ഷി നേതാക്കളെക്കണ്ട് അഭിപ്രായമറിയാനാണ് മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, വൈദ്യലിംഗം എന്നിവരെ നിയോഗിച്ചിരിക്കുന്നത്. ഇവർ എംഎൽഎമാരെ പ്രത്യേകം കാണും. പാർട്ടിയിലും പ്രതിപക്ഷ നേതൃസ്ഥാനത്തും മാറ്റം വേണമെന്നാണ് ഹൈക്കമാൻഡ് നിലപാട്.
പ്രതിപക്ഷ നേതാവ് ആരാകുമെന്ന കാര്യത്തിൽ ചർച്ചകൾ ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച പാർലമെന്ററി പാർട്ടി യോഗം ചേരുന്നത്. 25 അംഗ പാർലമെന്ററി പാർട്ടിയിൽ ഐ ഗ്രൂപ്പിനാണ് മുൻതൂക്കമെങ്കിലും പൂർണായും ഗ്രൂപ്പ് അടിസ്ഥാനത്തിൽ തീരുമാനമെടുക്കില്ല. അന്തിമതീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളും. പാർട്ടിയിലും നേതൃസ്ഥാനത്തും സമഗ്രമായ മാറ്റം വേണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. പ്രതിപക്ഷ നോവിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നുണ്ട്.
ചെന്നിത്തല സ്വയം പിന്മാറിയാൽ വി.ഡി.സതീശനോ തിരുവഞ്ചൂരോ പ്രതിപക്ഷ നേതാവാകും. അല്ലാത്ത പക്ഷം എംഎൽഎമാരുടെ നിലപാട് നിർണായകമാണ്. എ ഗ്രൂപ്പ് തിരുവഞ്ചൂരിന്റെ പേര് ഉയർത്തിക്കാട്ടുമെങ്കിലും ചെന്നിത്തല തുടരണമോ എന്നകാര്യത്തിൽ സമ്മർദം ചെലുത്തേണ്ടെന്നാണ് എ ഗ്രൂപ്പ് തീരുമാനം.
തിരഞ്ഞെടുപ്പിന് ശേഷം ചേർന്ന രാഷ്ട്രീയ കാര്യസമിതിയിൽ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് സ്ഥാനങ്ങളിൽ മാറ്റം വേണമെന്ന നിലപാടാണ് നേതാക്കൾ സ്വീകരിച്ചത്.
ചെന്നിത്തലതന്നെ തുടരട്ടെയെന്ന അഭിപ്രായമുള്ളവരും പുതിയ തലമുറയിലേക്ക് നേതൃത്വം മാറട്ടെയെന്ന നിലപാടുകാരും പാർട്ടിയിലുണ്ട്. ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തരത്തിൽ മാറ്റംവരുത്തണമെന്നതാണ് വി.ഡി. സതീശൻ അനുകൂലികളുടെ വാദം. കാര്യങ്ങൾ ഫലപ്രാപ്തിയോടെ അവതരിപ്പിക്കാനുള്ള സാമർഥ്യവും ദീർഘകാലത്തെ നിയമസഭാ പരിചയവും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളാണ്. സതീശൻ ഐ ഗ്രൂപ്പായതിനാൽ ഗ്രൂപ്പിനുള്ളിലെ സമവായവും അനിവാര്യമാണ്.
21 അംഗ നിയമസഭാ കക്ഷിയിൽ ഐ ഗ്രൂപ്പിനാണ് നേരിയ മുൻതൂക്കം. നിയമസഭാകക്ഷി നേതൃസ്ഥാനം ലഭിക്കുകയാണെങ്കിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി. തോമസ് എന്നിവരാണ് എ ഗ്രൂപ്പിന്റെ മനസ്സിലുള്ളത്. എന്നാൽ, പ്രതിപക്ഷ നേതൃസ്ഥാനം പിടിച്ചെടുക്കേണ്ടെന്നും പൊതുവികാരമനുസരിച്ച് തീരുമാനം വരട്ടെയെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. തങ്ങൾ സമ്മർദം ചെലുത്തി രമേശിനെ മാറ്റിയെന്ന ധാരണ വരരുതെന്ന തീരുമാനവുമുണ്ട്.
നിലവിൽ പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി ശക്തമായ ചേരിതിരിവില്ലെങ്കിലും അണിയറയിൽ ചർച്ചകൾ സജീവമാണ്.
കെ.പി.സി.സി.തലത്തിലുള്ള അഴിച്ചുപണി സംബന്ധിച്ച ചർച്ചകൾ ഹൈക്കമാൻഡ് പ്രതിനിധികൾ നടത്തില്ല. ഇക്കാര്യം പിന്നീട് വിശദമായ ചർച്ചകൾക്കുശേഷമേ ഉണ്ടാകൂ. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയുടെ യോഗവും അടുത്തയാഴ്ച രണ്ടുദിവസം ചേരുന്നുണ്ട്.

Content Highlights:High command representatives to reach Kerala to select the next opposition leader

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!