നാദാപുരത്ത് 6171, അമ്പലപ്പുഴയില്‍ 4750: കള്ളവോട്ടര്‍മാരുടെ പട്ടികയുമായി ചെന്നിത്തല

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ആസൂത്രിതമായി ആളുകളെ തിരുകി കയറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേ ആളിന്റെ പേരിൽ തന്നെ നാലും അഞ്ചും വോട്ടുകൾ സൃഷ്ടിക്കപ്പെട്ടുവെന്നും ഇതിന് പിന്നിൽ ആസൂത്രിത ശ്രമം ഉണ്ടായെന്നും ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർപ്പട്ടികയിൽ കണ്ടെത്തിയ കള്ളവോട്ടർമാരുടെ പേരുകൾ ചെന്നിത്തല പുറത്തുവിട്ടു. കഴക്കൂട്ടം മണ്ഡലത്തിൽ 4506 കള്ളവോട്ടർമാരെ കണ്ടെത്തി. കൊല്ലം മണ്ഡലത്തിൽ 2534, തൃക്കരിപ്പൂരിൽ 1436,നാദാപുരത്ത് 6171, കൊയിലാണ്ടിയിൽ 4611, കൂത്തുപറമ്പിൽ 3525, അമ്പലപ്പുഴയിൽ 4750 എന്നിങ്ങനെയാണ് ഇതുവരെ കണ്ടെത്തിയ കള്ളവോട്ടർമാരുടെ എണ്ണമെന്ന് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇങ്ങനെ വ്യാപകമായ തോതിൽ സംഘടിതമായി വ്യാജ വോട്ടർമാരെ ചേർത്തുകൊണ്ടിരിക്കുകയാണ്.
സംസ്ഥാന തലത്തിൽ വ്യക്തമായ ഗൂഢാലോചന കള്ളവോട്ടർമാരെ സൃഷ്ടിക്കാൻ നടന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടന്നത്. ഉദുമ മണ്ജലത്തിൽ കുമാരി എന്നയാൾക്ക് അഞ്ച് വോട്ടുണ്ട്. ഭരണ കക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ.
ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ട്രറൽ ഐ.ഡി. കാർഡുകളും വിതരണം ചെയ്തിട്ടുണ്ട്. അഞ്ച് കാർഡുകൾക്കും അഞ്ച് നമ്പരുമുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽകണ്ട് ഇക്കാര്യത്തിൽ പരാതി ഉന്നയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

