KSDLIVENEWS

Real news for everyone

ടൗട്ടേ തീരംതൊട്ടു: ഗുജറാത്തില്‍ കനത്തമഴയും കാറ്റും; ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു

SHARE THIS ON

ഗാന്ധിനഗർ: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരംതൊട്ടു. കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് ആശുപത്രിയിൽനിന്നുള്ള കോവിഡ് രോഗികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു. തിങ്കളാഴ്ച രാവിലെയോടെയാണ് ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയത്.
അടുത്ത രണ്ടു മണിക്കൂറിൽ ടൗട്ടേ പോർബന്ദർ, മഹുവ തീരങ്ങൾ കടക്കുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 155-165 കിലേമീറ്ററായിരിക്കും ടൗട്ടേയുടെ വേഗത. ഗുജറാത്തിൽ രക്ഷാപ്രവർത്തനത്തിനായി സൈനിക യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. ടൗട്ടേയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും ദാമൻ ആൻഡ് ദിയുവിലെ ലെഫ്.ഗവർണറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു.
ഗുജറാത്തിൽ ആയിരക്കണക്കിനാളുകളെയാണ് വീടുകളിൽനിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. തുറമുഖങ്ങളും വിമാനത്താവളങ്ങളും അടച്ചിരിക്കുകയാണ്. ഇരുപതുവർഷത്തിനിടെ പടിഞ്ഞാറൻ തീരംതൊടുന്ന ഏറ്റവും കരുത്തേറിയ ചുഴലിക്കാറ്റാണ് ടൗട്ടേ. കേരള, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കനത്തമഴയും നാശനഷ്ടങ്ങളും ടൗട്ടേ സൃഷ്ടിച്ചിരുന്നു
അതേസമയം ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മഹാരാഷ്ട്രയിലെ കൊങ്കൺ തീരത്ത് ആറുപേർക്ക്് ജീവൻ നഷ്ടമായി. രണ്ടുബോട്ടുകൾ മുങ്ങിയതിനെ തുടർന്ന് മൂന്ന് ജീവനക്കാരെയും കാണാതായിട്ടുണ്ട്. ടൗട്ടേ ഗുജറാത്ത് തീരത്തേക്ക് കടക്കും മുൻപ് മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്തമഴയ്ക്ക് കാരണമായിരുന്നു.

വിമാനത്താവളങ്ങൾ അടച്ചു

ടൗട്ടേ കരുത്താർജിച്ചതിന്റെ പശ്ചാത്തലത്തിൽ മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളം തിങ്കളാഴ്ച രാത്രി 10 മണി വരെ അടച്ചു. ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളം മേയ് 19 വരെ അടച്ചു. മറ്റ് പ്രധാന വിമാനത്താവളങ്ങളായ അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവ ചൊവ്വാഴ്ച വരെ അടച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!