KSDLIVENEWS

Real news for everyone

രാജഗോപാലിന്റെ തുറന്നുപറച്ചിൽ ബി.ജെ.പിക്ക്‌ തലവേദന

SHARE THIS ON

തിരുവനന്തപുരം:ഓർഗനൈസർ പത്രാധിപരായിരുന്ന ബാലശങ്കർ പുറത്തുവിട്ട ‘ഡീൽ’ വിവാദത്തിനൊപ്പം മുതിർന്ന നേതാവ് ഒ. രാജഗോപാലിന്റെ തുറന്നുപറച്ചിലുകളും ബി.ജെ.പിക്ക് തലവേദനയാകുന്നു.

ഇടതുമുന്നണിയെ തോൽപ്പിക്കാൻ യു.ഡി.എഫിനും യു.ഡി.എഫിനെ തോൽപ്പിക്കാൻ എൽ.ഡി.എഫിനും വോട്ടുചെയ്യുന്ന ഏർപ്പാട് പണ്ട് ഉണ്ടായിരുന്നു എന്ന് അടുത്തിടെയാണ് രാജഗോപാൽ പറഞ്ഞത്. കോലീബി സഖ്യമുൾപ്പെടെയുള്ള ധാരണ മുമ്പുണ്ടായിട്ടുണ്ടെന്നും പറഞ്ഞു. മാത്രമല്ല; തന്റെ മണ്ഡലമായ നേമത്തുമത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരനെ പുകഴ്ത്തുകയുംെചയ്തു. അതും സ്വന്തം പാർട്ടി സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിൽ.

കോലീബി സഖ്യത്തിന്റെ കഥ തിരഞ്ഞെടുപ്പുകാലത്ത് ചർച്ചയാകുന്നത് ആദ്യമായിട്ടൊന്നുമല്ലെങ്കിലും രാജഗോപാൽ അതൊന്നുകൂടി ഓർമിപ്പിച്ചത് ബാലശങ്കറിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളോട് ചേർന്നു നിൽക്കുന്നതാണ്. പ്രായോഗിക രാഷ്ട്രീയത്തിൽ ഇത്തരത്തിലുള്ള അഡ്ജസ്റ്റ്മെന്റുകൾ വേണ്ടിവരുമെന്നാണ് രാജഗോപാൽ സൂചിപ്പിക്കുന്നത്. അത്തരം ധാരണകൾ ഇപ്പോഴില്ലെന്നും അദ്ദേഹം ആശ്വസിക്കുന്നു.

ഇടതുമുന്നണിക്കെതിരേ യു.ഡി.എഫിനും യു.ഡി.എഫിനെതിരേ എൽ.ഡി.എഫിനും വോട്ടുചെയ്യുന്ന രീതിയുണ്ടായിരുന്നെന്ന് തലസ്ഥാനത്ത് തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് ഒ. രാജഗോപാൽ വിശദീകരിച്ചത്. ആ പഴയ ഏർപ്പാട് ഇനി നടക്കില്ലെന്നു പറഞ്ഞതാണ്. എന്നാൽ നേമത്ത് കെ. മുരളീധരൻ ബി.ജെ.പിക്ക് ശക്തനായ പ്രതിയോഗിയാണ്, ശക്തമായ രാഷ്ട്രീയപാരമ്പര്യമുള്ള നേതാവാണ്, കെ. കരുണാകരന്റെ മകനാണ് തുടങ്ങിയ പരാമർശങ്ങളിലൂടെ ആദ്ദേഹം പാർട്ടിയെ പ്രതിസന്ധിയിലാക്കി.

ബാലശങ്കറിന്റെ ഡീൽ ആരോപണങ്ങളെ സീറ്റുകിട്ടാത്തതിലുള്ള വിഷമമെന്നു വിലയിരുത്തിയ ബി.ജെ.പി., ഒ. രാജഗോപാലിന്റെ കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!