വൈദ്യുതി, ഗതാഗതം, വനം വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക്; ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കെ.കെ. ശൈലജയ്ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാവും. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ കെ.എൻ.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആർ. ബിന്ദുവിനായിരിക്കും. മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമരൂപമായി. ബുധനാഴ്ച ചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ എം.എം. മണിയുടെ കയ്യിലുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ഘടകകക്ഷിയായ ജെ.ഡി.എസിലെ കെ. കൃഷ്ണൻകുട്ടിക്ക് കൈമാറിയതാണ് സുപ്രധാനമായ മാറ്റം. പ്രധാന വകുപ്പായ ദേവസ്വം മുതിർന്ന നേതാവ് കെ. രാധാകൃഷ്ണന് നൽകിയതാണ് ശ്രദ്ധേയമായ തീരുമാനം. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്. മന്ത്രിമാരും വകുപ്പുകളും പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി കെ.എൻ. ബാലഗോപാൽ- ധനകാര്യം വീണ ജോർജ്- ആരോഗ്യം പി. രാജീവ്-വ്യവസായം കെ.രാധാകൃഷണൻ- ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം ആർ.ബിന്ദു- ഉന്നത വിദ്യാഭ്യാസം വി.ശിവൻകുട്ടി- പൊതുവിദ്യാഭ്യാസം, തൊഴിൽ എം.വി. ഗോവിന്ദൻ- തദ്ദേശസ്വയംഭരണം, എക്സൈസ് പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം വി.എൻ. വാസവൻ- സഹകരണം, രജിസ്ട്രേഷൻ കെ. കൃഷ്ണൻകുട്ടി- വൈദ്യുതി ആന്റണി രാജു- ഗതാഗതം എ.കെ. ശശീന്ദ്രൻ- വനം വകുപ്പ് റോഷി അഗസ്റ്റിൻ-ജലവിഭവ വകുപ്പ് അഹമ്മദ് ദേവർകോവിൽ- തുറമുഖം സജി ചെറിയാൻ- ഫിഷറീസ്, സാംസ്കാരികം വി. അബ്ദുറഹ്മാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം ജെ.ചിഞ്ചുറാണി-ക്ഷീരവകുപ്പ്, മൃഗസംരക്ഷണം കെ.രാജൻ- റവന്യു പി.പ്രസാദ്- കൃഷി ജി.ആർ. അനിൽ- സിവിൽ സപ്ലൈസ്

