കെ.റെയിലിന് ഇരുവശവുമുള്ള 10 മീറ്റര്‍ ബഫർസോൺ പ്രദേശം ഫലത്തിൽ ഉപയോഗശൂന്യം

തിരുവനന്തപുരം: കെ-റെയിലിന് ഇരുവശമുള്ള പത്തുമീറ്റർസ്ഥലം ഉപയോഗശൂന്യമാകാൻ സാധ്യത. അഞ്ചുമീറ്ററിനുള്ളിൽ ഇരുവശത്തും നിർമാണം അനുവദിക്കില്ലെന്ന് കെ-റെയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചെറിയരീതിയിലെ കൃഷിയാകാം. വലിയ വൃക്ഷങ്ങൾ വളർത്താനാകില്ല. ശേഷിക്കുന്ന അഞ്ചുമീറ്ററിൽ നിർമാണം അനുവദിക്കുമെന്നു പറയുമ്പോഴും വ്യവസ്ഥകൾ വ്യക്തമാക്കിയിട്ടില്ല. വൻകിട കെട്ടിടങ്ങൾ അനുവദിക്കില്ലെന്ന രീതിയിലെ ഒഴുക്കൻ വിശദീകരണം മാത്രമാണ് ഇപ്പോൾ നൽകുന്നത്. ഈ പ്രദേശം കെട്ടിടത്തിന് അനുയോജ്യമാകില്ലെന്ന് എൻജിനിയറിങ് വിദഗ്ധർ പറയുന്നു. പാതയുടെ സംരക്ഷണഭിത്തി ഉൾപ്പെടെയുള്ളവയുടെ നിർമാണം വെള്ളക്കെട്ടിന് ഇടയാക്കാം. പാതയ്ക്ക് അടിയിലൂടെ കലുങ്കുകൾ നിർമിച്ചാലും വെള്ളം കൃത്യമായി ഒഴുകിപ്പോകണമെന്നില്ല. നിയന്ത്രണമില്ലാത്ത സ്ഥലത്തെ നിർമാണപ്രവർത്തനങ്ങൾക്കും ചെലവുകൂടും. അടിത്തറ ഉൾപ്പെടെ ബലപ്പെടുത്തേണ്ടിവരും. അതിവേഗ തീവണ്ടിയുടെ പ്രകമ്പനം മറികടക്കാൻ കഴിയുന്ന വിധത്തിലുള്ള നിർമാണം വേണ്ടിവരും.

