ഹമാസ് നേതാവ് തടവറയിൽ മരിച്ചു; ഇസ്രായേൽ പീഡിപ്പിച്ചു കൊന്നതാണെന്ന് ആരോപണം

ഗസ്സ: വെസ്റ്റ് ബാങ്കിലെ മുതിർന്ന ഹമാസ് നേതാവ് ഉമർ ദറാഗ്മ തടവറയിൽ മരിച്ചു. ഇസ്രായേൽ പീഡിപ്പിച്ചു കൊന്നതാണെന്ന് ഹമാസ് ആരോപിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ഇസ്രായേൽ വിശദീകരണം. ഒക്ടോബർ ഒമ്പതിനാണ് ദറാഗ്മയേയും മകനെയും ഇസ്രായേൽ അറസ്റ്റ് ചെയ്തത്. ദറാഗ്മയുടെ ജന്മനഗരമായ തൂബാസിൽ വൻ പ്രതിഷേധ റാലിയുമായി ജനങ്ങൾ തെരുവിലിറങ്ങി. ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് ശേഷം 800 ഫലസ്തീനികളെ തടവിലാക്കിയതായും ഇവരിൽ 500പേർ ഹമാസ് അംഗങ്ങളാണെന്നും ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.

